കോട്ടയം: ജനങ്ങളെ വേര്‍തിരിക്കുന്ന ജാതി സെൻസസ് നടപ്പാക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് എൻഎസ്എസ്. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവർക്ക് എൻഎസ്എസ് നിവേദനം നൽകി.
ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്നതാണ് സെൻസസ് നടപടിയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ജാതി സെൻസസ് മതപരമായും സാമുദായികപരമായും രാജ്യത്തെ വിഭജിക്കുന്നതാണ്. രാജ്യത്തിന്റെ അഖണ്ഡതയും ദേശീയതയും അപകടത്തിൽ ആക്കുന്നതാണ് നടപടിയെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കാൻ സാധ്യതയുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 1931ൽ മതത്തിന്റെ അടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങൾ വേർതിരിച്ച് വോട്ടർമാരെ വേർതിരിക്കാൻ ലക്ഷ്യമിട്ട് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തെ സെൻസസ് നടപടിയുമായാണ് എൻഎസ്എസ് ഈ നടപടിയെ താരതമ്യം ചെയ്യുന്നത്.
ജാതിമതഭേദമില്ലാതെ എല്ലാവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന സമീപനമാണ് എൻഎസ്എസിന്റേതെന്നും നിവേദനത്തിൽ പറയുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ നേതൃത്വം നൽകിയ നവോത്ഥാന മുന്നേറ്റങ്ങളും നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രവും പ്രത്യേകം വിശദീകരിക്കുന്നു. എൻഎസ്എസിന്റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.