അഹമ്മദാബാദ്; അഹമ്മദാബാദ് വിമാനദുരന്തത്തിൽ 265 പേരുടെ മരണം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്.
എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉൾപ്പെടുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. വിദ്യാർഥികളിൽ പലരെയും കാണാതായിട്ടുണ്ട്. 11 പേർ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാനാണ് സാധ്യത. യാത്രക്കാർക്കു പുറമേ ഇങ്ങനെയുള്ള മരണം വിമാനദുരന്തങ്ങളിൽ അപൂർവമാണ്.വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ യുകെയിൽ നഴ്‌സായ പത്തനംതിട്ട സ്വദേശിനി രഞ്‌ജിത ജി. നായരുമുണ്ട്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയർന്നത്. പറന്നുയർന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയർന്ന ഉടൻ പൈലറ്റുമാർ അപകട സന്ദേശം അയച്ചു. എന്നാൽ പിന്നീട് സിഗ്നൽ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തിൽ എത്തിയശേഷം തുടർന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗർ ബി.ജെ.മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ മെസിനു മുകളിൽ പതിച്ചു, തീഗോളമായി. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തിൽ കുടുങ്ങി.
മുൻഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തിൽ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. 6 നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) ടീം, 2 ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) സംഘങ്ങൾ, എൻഎസ്ജി, സൈന്യം, സിആർപിഎഫ്, കോസ്റ്റ് ഗാർഡ്, അഗ്നിരക്ഷാസേന ഇവ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് വിമാനത്താവളം രണ്ടരമണിക്കൂർ അടച്ചു. 4.29ന് പ്രവർത്തനം പുനരാരംഭിച്ചു.
വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തും. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. അപകട സ്ഥലം സന്ദർശിക്കുന്ന അദ്ദേഹം പരുക്കേറ്റു ചികിത്സയിലുള്ളവരെയും കാണും.
രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനദുരന്തം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനദുരന്തമാണ് ഇന്നലത്തേത്. 1996 നവംബർ 12നു ഹരിയാനയിലെ ചർക്കി ദാദ്രി ഗ്രാമത്തിനു മുകളിൽ സൗദി എയർവേയ്‌സിന്റെയും കസഖ് എയർവേയ്‌സിന്റെയും വിമാനങ്ങൾ കൂട്ടിയിടിച്ചു 15 മലയാളികൾ ഉൾപ്പെടെ 351 പേർ മരിച്ചതാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനദുരന്തം.
ഇന്ത്യൻ വിമാനം തകർന്ന് ഏറ്റവും കൂടുതൽ പേർ മരിച്ചത് 1985 ജൂൺ 24നു കനിഷ്ക വിമാനദുരന്തത്തിലാണ്. ടൊറന്റോ - മുംബൈ യാത്രയ്ക്കിടെ അയർലൻഡ് തീരത്തുവച്ചുണ്ടായ സ്‌ഫോടനത്തിൽ വിമാനം തകർന്നു 329 പേരാണു കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.