. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘ‍ർഷം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നുവെന്ന ഭീതിയിൽ ലോകം

ടെൽഅവീവ്/തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘ‍ർഷം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നുവെന്ന ഭീതിയിലാണ് ലോകം. ഇന്നലെ പുലർച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേലായിരുന്നു സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇറാൻ്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലർച്ചെയും ഇസ്രയേൽ ആക്രമണം നടത്തി.

ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടുവെന്നും 320ഓളം പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇറാൻ്റെ മണ്ണിൽ മൊസാദ് താവളമുണ്ടെന്നും ഇവിടെ നിന്നും ഇറാനെതിരായ ആക്രമണങ്ങൾ നടത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇറാനും രംഗത്ത് വന്നതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇസ്രയേലിലേയ്ക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെൽഅവീവിലും ജറുസലേമിലും ഇറാൻ്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇന്നലെ ഇറാൻ്റെ നദാൻസ് ആണവകേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഫോർദോ, ഇസ്ഫഹാൻ തുടങ്ങിയ ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിലും ഇസ്രേയേൽ ആക്രമണം നടത്തി. ഇറാൻ്റെ ആണവ പദ്ധതിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന നദാൻസ് ആണവ കേന്ദ്രത്തിൽ ഇന്നലെ നടത്തിയ ആക്രമണത്തിൻ്റെ തുടർച്ചയാണ് ഫൊർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. തെഹ്‌റാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ന് പുലർച്ചെ ഇസ്രയേൽ ആക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. എന്നാൽ രാജ്യത്തെ ഭൂ​ഗർഭ ആണവനിലയങ്ങൾ സുരക്ഷിതമാണെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. എന്നാൽ നദാൻസ് ആണവ കേന്ദ്രം തകർന്നുവെന്നാണ് യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗ് റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേൽ ആക്രമണത്തിന് ഇറാനും അതേ നാണയത്തിൽ തിരിച്ചടി നൽകിയെന്നാണ് റിപ്പോർട്ട്. ഏതാണ്ട് 300ഓളം മിസൈലുകൾ ഇറാൻ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നാണ് റിപ്പോ‍ർട്ട്. എന്നാൽ 150ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നും ഒൻപത് മിസൈലുകൾ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 40ഓളം പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായുമാണ് ഇസ്രയേൽ അറിയിക്കുന്നത്. ഇസ്രേയലിലെ ജെറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെൽഅവീവിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെതിരായ തിരിച്ചടിയ്ക്ക് പിന്നാലെ ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ ജനങ്ങൾ ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനം നടത്തി. ഇസ്രയേലിൻ്റെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നാണ് ഇറാൻ്റെ അവകാശവാദം. ഒരു ഇസ്രയേൽ പൈലറ്റിനെ പിടികൂടിയെന്നും റിപ്പോ‍ർട്ടുകളുണ്ട്. എന്നാൽ ഇസ്രയേൽ ഇത് നിഷേധിച്ചിട്ടുണ്ട്.

ഇറാൻ്റെ റെവല്യൂഷറി ​ഗാർഡ്സിൻ്റെ ആസ്ഥാനം വരെ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇറാൻ്റെ പ്രധാനപ്പെട്ട സൈനിക മേധാവികളും പ്രധാനപ്പെട്ട ആറ് ആണവശാസ്ത്രജ്ഞരുമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആയത്തൊള്ള ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവും മുൻനാവിക മേധാവിയും അമേരിക്കയുമായി ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന അലി ഷാംഖാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാൻ്റെ പരമോന്നത സൈനിക മേധാവി ജനറൽ മൊഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിന്റെയും രാജ്യത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെയും (ഐആർജിസി) മേൽനോട്ടം വഹിച്ചിരുന്നത് മൊഹമ്മദ് ബാഗേരിയാണ്. ബാഗേരിയുടെ മൂത്ത സഹോദരൻ ഹസനും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി, ഇറാൻ്റെ സായുധ സേനാ മേധാവി മുഹമ്മദ് ബ​ഗേരി, അറ്റോമിക് എനർജി ഓർഗനൈസേഷന്റെ മുൻ മേധാവി ഫെറെയ്ദൗൻ അബ്ബാസിയും തെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി അടക്കമുള്ളവ‍ർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോ‍‍ർട്ട്. ഇസ്രയേലിൻ്റെ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ സൈന്യം ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞ ഖമേനി ഇസ്രയേലിന് ഈ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പറഞ്ഞിരുന്നു. നീചരായ സയണിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിക്കുമെന്നും ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാൻ സൈന്യം ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകളടക്കം ഉപയോഗിച്ച് ശക്തമായ തിരിച്ചടി നൽകി കൊണ്ടിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !