ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുക, സുതാര്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ 6 ന് കേന്ദ്ര സർക്കാർ 'ഉമീദ്' പോർട്ടൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.
ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം' എന്നിവയ്ക്ക് വേണ്ടി പോർട്ടൽ നിലകൊള്ളുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.എല്ലാ വഖഫ് സ്വത്തുക്കളും നിലവിൽ വന്നതിന് ആറ് മാസത്തിനുള്ളിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് നിബന്ധന. സ്വത്തുക്കളുടെ വിസ്തീർണം, സ്ഥലങ്ങളുടെ ജിയോടാഗ് എന്നിവ ഉൾപ്പെടെയുള്ള വിശദമായ വിവരണങ്ങൾ രജിസ്ട്രേഷൻ സമയത്ത് നിർബന്ധമായിരിക്കും. സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്വത്തുക്കൾ വഖഫായി പ്രഖ്യാപിക്കാൻ കഴിയില്ല.
വഖഫ് ആസ്തികളുടെ പ്രാഥമിക ഗുണഭോക്താക്കളിൽ സ്ത്രീകൾ, കുട്ടികൾ, സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ എന്നിവർ ഉൾപ്പെടും അതത് സംസ്ഥാന വഖഫ് ബോർഡുകൾ വഴിയായിരിക്കും രജിസ്ട്രേഷനുകൾ നടത്തുന്നത്. സാങ്കേതിക കാരണങ്ങളാൽ നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കൾക്ക് ഒന്ന് മുതൽ രണ്ട് മാസം വരെ കാലാവധി നീട്ടി നൽകാം.
എന്നാൽ അനുവദനീയമായ കാലയളവിനപ്പുറം രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കൾ തർക്കപ്രദേശങ്ങളായി കണക്കാക്കുകയും പരിഹാരത്തിനായി വഖഫ് ട്രൈബ്യൂണലിന് അയയ്ക്കുമെന്നും നിബന്ധനയുണ്ട്. അടുത്തിടെ നടപ്പിലാക്കിയ വഖഫ് (ഭേദഗതി) ബിൽ, 2025 ന്റെ അടിസ്ഥാനത്തിലാണ് ഈ പോർട്ടൽ തുടങ്ങുന്നത്.പ്രതിപക്ഷത്തിൻ്റെ കടുത്ത എതിർപ്പിനെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരുന്നു. പുതിയ വഖഫ് ഭേദഗതി ബില്ലിനെതിരായ നിരവധി ഹർജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിയമം ഭരണഘടനാ ഉറപ്പുകൾ ലംഘിക്കുന്നില്ലെന്നും ഹർജികൾ തള്ളണമെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്.
ചില വ്യവസ്ഥകൾ തൽക്കാലം നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് നിയമത്തിന് സ്റ്റേ നൽകാൻ ഏപ്രിൽ 17ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഏറ്റവും ഒടുവിൽ മെയ് 27ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രത്തിൽ നിന്നും മറ്റ് കക്ഷികളിൽ നിന്നും സുപ്രീം കോടതി ഈ വിഷയത്തിൽ പ്രതികരണം തേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.