കൊല്ലം ജില്ലയുടെ അതിര്‍ത്തി ഗ്രാമമാണ് ഓച്ചിറ. നാഷണല്‍ ഹൈവേ 66 ന്റെ പടിഞ്ഞാറെ ഭാഗത്ത് ഓച്ചിറ പടനിലവും പരബ്രഹ്മക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കിഴക്കും പടിഞ്ഞാറും ക്ഷേത്ര സങ്കല്‍പ്പത്തിലധിഷ്ഠിതമായ രണ്ട് ആല്‍ത്തറകളും എതിരേല്‍പ്പ് ആല്‍ത്തറയും നാഗരാജ സങ്കേതവും കാവും അടങ്ങുന്ന ആരാധനാലയങ്ങളാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്നത്.
അവതാരപുരുഷനായ ശ്രീ പരശുരാമന് ധ്യാനനിമഗ്നനായ സ്ഥലം. ആദിശങ്കരന്റെയും വില്വമംഗലം സ്വാമിയാരുടെയും പാദസ്പര്‍ശമേറ്റ പുണ്യഭൂമി. ഒരുകാലത്ത് ബുദ്ധമത വിഹാരകേന്ദ്രമായിരുന്നു ഇവിടം. അദ്വൈത സിദ്ധാന്തത്തിന്റെ പ്രായോഗികത നടപ്പിലാക്കിയതിന്റെ പരിണിത ഫലമായി പ്രാണരക്ഷാര്‍ത്ഥം ബുദ്ധഭിക്ഷുക്കള്‍ പലായനം ചെയ്തതിന്റെ ബാക്കിപത്രം ആണ് ഓച്ചിറ ക്ഷേത്രത്തിലെ വഴിപാട് രൂപങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്.പറയിപെറ്റ പന്തിരുകുലത്തിലെ വരരുചിയുടെ പന്ത്രണ്ട് മക്കളില്‍ പെട്ട ചാത്തന്, അകവൂര്‍ മനയ്ക്കലെ തിരുമേനിയുടെ ഭൃത്യവേലകളില് ഏര്‍പ്പെട്ട് തുടരുമ്ബോള്‍ ഓച്ചിറയ്ക്ക് ഒരു ഐതീഹ്യം സമ്മാനിക്കപ്പെടുകയായിരുന്നു. പരമഭക്തനായ തിരുമേനി ദക്ഷിണ കേരളത്തിലെ പുണ്യസങ്കേതങ്ങള്‍ ദര്‍ശിക്കുന്നതിനായി യാത്ര പുറപ്പെട്ടപ്പോള്‍ ചാത്തനേയും കൂടെക്കൂട്ടി. വഴിമദ്ധ്യേ ധ്യാനനിരതനാവുകയും വേദമന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്ന തിരുമേനിയെ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്ന ചാത്തന് ധ്യാനരഹസ്യം അറിയാന്‍ തിരുമേനിയോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, പരബ്രഹ്മ സ്വരൂപത്തെയാണ് ഞാന്‍ നിത്യവും ധ്യാനിക്കുന്നതെന്ന് പ്രവചിക്കുകയും അതിന്റെ രൂപം വ്യക്തമാക്കണമെന്നുള്ള ചാത്തന്റെ അഭ്യര്‍ത്ഥനമാനിച്ച് മാടപ്പോത്തിന്റെ രൂപമാണ് പരബ്രഹ്മത്തിന്റേതെന്ന് പറയുകയും നിഷ്ക്കളങ്കനായ ചാത്തന് മാടപ്പോത്തിനെ പരബ്രഹ്മ സ്വരൂപമായി മനസ്സിലുറപ്പിച്ച് ധ്യാനനിരതനാവുകയും ചെയ്തു. അങ്ങനെ യാത്രാമദ്ധ്യേ വനനിബിഢമായ ഓച്ചിറ പ്രദേശത്ത് എത്തിച്ചേര്‍ന്നു. കാനനപാതയില്‍ നേരെ നടക്കാന്‍ പറ്റാത്ത സാഹചര്യം ഉള്ളതിനാല്‍ 'ചരിഞ്ഞു കടക്ക്' എന്ന ചാത്തന്റെ പല്ലവികേട്ട തിരുമേനി ചാത്തനോടായി നീ ആരോടാണ് തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നാരാഞ്ഞു.
വിനയാന്വിതനായ ചാത്തന് അടിയന് പരബ്രഹ്മത്തോടാണേ എന്ന് പറഞ്ഞെങ്കിലും തിരുമേനിക്ക് ചാത്തനെ അല്ലാതെ മറ്റൊന്നിനേയും കാണാന്‍ കഴിയാത്തതിനാല്‍ ചോദ്യം ആവര്‍ത്തിച്ചു. നിവൃത്തികെട്ട് ചാത്തന് തിരുമേനിയോട് ദേ, അടിയന്റെ തൊട്ടടുത്ത് നില്‍പ്പുണ്ട് തിരുമേനീ എന്നുപറഞ്ഞപ്പോള്‍ തനിക്കൊന്നും കാണാന്‍ കഴിയുന്നില്ല എന്ന് വെളിപ്പെടുത്തിയ തിരുമേനി ചാത്തനെ സ്പര്‍ശിച്ച് നോക്കുമ്ബോള്‍ മാടപ്പോത്തും അതിന്റെ ചുമലില്‍ തന്റെ ഭാണ്ഡങ്ങളും ദര്‍ശിക്കുകയും തന്റെ അവിവേകത്തിന് പരബ്രഹ്മത്തെ മാടപ്പോത്തിന്റെ രൂപത്തില്‍ നേരില്‍ പ്രത്യക്ഷപ്പെടുത്തി തനിക്ക് കാട്ടിത്തന്ന ചാത്തന്റെ മുന്നില്‍ മാപ്പിരന്ന് 'ഓംചിറ' എന്ന ഓച്ചിറയില്‍ ശേഷകാലം ധ്യാനനിമഗ്നനായി കാലം കഴിച്ചുകൂട്ടുകയാണുണ്ടായത്.മാടപ്പോത്തിന്റെ രണ്ട് കൊമ്ബുകള്‍ കണ്ട സ്ഥലം രണ്ട് തറകളായി രൂപപ്പെടുത്തി മുന്‍ഭാഗത്ത് തിരുമേനിയും പുറംഭാഗത്ത് ചാത്തനും പില്ക്കാലത്ത് സമാധിസ്ഥരാകുകയും അവിടം രണ്ട് ആല്ത്തറകളായി പരിണമിക്കുകയുമാണുണ്ടായത് എന്ന് പറയപ്പെടുന്നു.
ചാത്തന്റെ ശ്രാദ്ധത്തിന് വര്‍ഷത്തിലൊരിക്കല്‍ പന്തിരുകുലത്തിലെ പന്ത്രണ്ട് സഹോദരങ്ങളും ഒത്തുചേരുക പതിവായിരുന്നു. ചാത്തന്റെ തപസ്യയോടെ ആ ഒത്തുചേരല്‍ ഓച്ചിറയിലേക്ക് മാറ്റുകയും ഈ സന്നിധിയില്‍ പന്ത്രണ്ട് കുടിലുകള്‍കെട്ടി പന്ത്രണ്ട് ദിനരാത്രങ്ങള്‍ ധ്യാനത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയും ചെയ്തതിന്റെ പരിണിത ഫലമാണ് വൃശ്ചികം ഒന്ന് മുതല്‍ പന്ത്രണ്ടുവരെ തീയതികളിലുള്ള വൃശ്ചികച്ചിറപ്പ്.
കായംകുളം മഹാരാജാവിന്റെ ആരാധനാമൂര്‍ത്തിയായിരുന്നു ഓച്ചിറ പരബ്രഹ്മം. പരബ്രഹ്മ ക്ഷേത്രത്തോട് ചേര്‍ന്നുള്ള വിശാലമായ ഭൂമി ആയോധന പരിശീലനത്തിനായി ഉപയോഗിച്ച് വരുകയും ചെയ്തിരുന്നു. നാടിന്റെ നാനാഭാഗങ്ങളിലും കളരികള്‍ സ്ഥാപിക്കുകയും ഇവിടെയൊക്കെത്തന്നെ ആയോധനപരിശീലനം നടത്തുകയും പരിശീലനം സിദ്ധിച്ച പടയാളികളുടെ ആയോധനപാടവം നേരില്‍ ദര്‍ശിക്കാന്‍ മഹാരാജാവ് ഓച്ചിറയിലെത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുക പതിവായിരുന്നു.
തിരുവിതാംകൂറും കായംകുളവുമായി നിരവധിതവണ യുദ്ധങ്ങള്‍ ഉണ്ടാകുകയും ആയിരങ്ങള്‍ മരിച്ചുവീഴുകയും ചെയ്ത സ്ഥലങ്ങളെല്ലാം പടനിലങ്ങളായി അറിയപ്പെട്ടിരുന്നു. എങ്കിലും അവയില്‍ നിന്നെല്ലാം തന്നെ സവിശേഷ ശ്രദ്ധയാണ് ഓച്ചിറയ്ക്കും പടനിലത്തിനും ഉള്ളത്. കായംകുളം മഹാരാജാവിന്റെ പടത്തലവനായിരുന്ന ഐക്കരവള്ളില്‍, പള്ളമ്ബില്, അരിവണ്ണൂര്‍ എന്നീ കുടുംബനാഥന്മാരും പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങളും എല്ലാ ജാതിമതത്തില്പ്പെട്ടവരും തങ്ങളുടെ രാജ്യത്തിനും രാജാവിനും വേണ്ടി പടപൊരുതി വീരചരമം പ്രാപിച്ച ഭൂമിയാണിവിടം.
ഹൈന്ദവരിലെ ഉച്ചനീചത്വങ്ങളെയും, അന്യമതസ്ഥരുടെ ഇടപെടലുകളെയും നിഷേധിക്കാന്‍ കഴിയാത്ത ചരിത്രത്തിന്റെ ശാശ്വത സ്മാരകമാണ് ഓച്ചിറ പടനിലം. തന്നോടൊപ്പം പോരിലേര്‍പ്പെട്ട് ചരമമടയുന്ന വീരയോദ്ധാക്കളെ നിത്യം സ്മരിക്കുന്നതിലും അവരെ ആദരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമായിരിക്കും ഞാനും കുടുംബാംഗങ്ങളും ഉള്ളിടത്തോളം കാലം എന്ന കുടുംബനാഥന്റെ സത്യപ്രതിജ്ഞ അതേപടി പാലിച്ച് പടനിലത്ത് പടവെട്ടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ ആത്മാക്കളെ സ്വന്തം തറവാടിന്റെ അറപ്പുരയിലും തറവാട്ട് മുറ്റത്തും കുടിയിരുത്തി, കുടുംബനാഥനെ അവരുടെ മുന്നിലായി കുടിയിരുത്തിയും ഇന്നും നിത്യരാധന നടത്തിവരുന്ന കുടുംബമാണ് കാര്‍ത്തികപ്പള്ളി താലൂക്കില്‍ പുതുപ്പള്ളി തെക്ക് കൊച്ചുമുറി കരയില്‍ സ്ഥിതി ചെയ്യുന്ന ഐക്കരവള്ളില്‍ കുടുംബം. കളരിയും കളരിപരദേവതാക്ഷേത്രവും സംരക്ഷിക്കപ്പെട്ടുവരുന്ന തറവാടിന്റെ ക്ഷയോന്മുഖമായ ഒരു ഭാഗം മാത്രം ചരിത്രസ്മാരകമായി ഇപ്പോഴും അവശേഷിക്കുന്നു.
കൂട്ടുകുടുംബവ്യവസ്ഥിതിയും ദായക്രമങ്ങളും മാറ്റിമറിക്കപ്പെട്ടതിന്റെ അവശേഷിപ്പായിട്ടു കൂടി ഇതിനെക്കാണാം.
കായംകുളത്തിന്റെ യുദ്ധപരാജയത്തെത്തുടര്‍ന്ന് കായംകുളം രാജാവിന്റെ സകലസ്ഥാവര ജംഗമ സ്വത്തുക്കളും മറ്റ് വിഭവങ്ങളും തിരുവിതാംകൂറിന്റേതായി മാറി. കൊട്ടാരത്തില്‍ തുടരെ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഓച്ചിറ പരദേവര്വക നിത്യച്ചെലവിന് മേല്‍പ്പറഞ്ഞ കുടുംബക്കാര്‍ക്ക് കരം ഒഴിവായി വസ്തുക്കള്‍ നല്‍കുകയും വിളക്കുവയ്പിനായി പ്രത്യേക തുക അനുവദിച്ച് കാലാകാലങ്ങളില്‍ നല്‍കുകയും ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും കുടുംബക്കാര്‍ക്ക് നല്‍കുകയും ഉണ്ടായി.
ക്ഷേത്രസങ്കല്പ്പത്തിലധിഷ്ഠിതമായ രണ്ട് ആല്‍ത്തറകള്‍ പുതുക്കിപ്പണിയുകയും ചുറ്റും കല്‍വിളക്കുകളും ചുറ്റുകല്ലും സ്ഥാപിച്ചതും വേലുത്തമ്ബി ദളവയുടെ കാലത്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ്. മഹാക്ഷേത്രം പണിയണമെന്ന രാജകുടുംബത്തിന്റെ ആഗ്രഹം ദേവഹിത പ്രകാരം ആല്‍ത്തറയുടെ പുനരുദ്ധാരണത്തിലൊതുങ്ങുകയാണുണ്ടായത്.
കന്നിമാസത്തിലെ 28-ാം ഓണ നാളിലെ കാളകെട്ടു മഹോത്സവം, വൃശ്ചികച്ചിറപ്പ് ഉത്സവം, തൃക്കാര്‍ത്തിക മഹോത്സവം, കുംഭമാസത്തിലെ ശിവരാത്രി ആഘോഷം, മേടവിഷു, മിഥുനം ഒന്നും രണ്ടും തീയതികളിലെ ഓച്ചിറക്കളി ഇവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവാഘോഷങ്ങള്‍.
പൗരോഹിത്യ കര്‍മ്മങ്ങളും വച്ചുനേദ്യവും ഒഴികെ മറ്റ് എല്ലാ കര്‍മ്മങ്ങളും ക്ഷേത്രസങ്കേതത്തില്‍ നടന്നുവരുന്നു. ചെളിയും കരിയും ഭസ്മവും പ്രസാദമായി ലഭിക്കുന്നതോടൊപ്പം പുലര്‍കാല ത്രിമധുരവും സന്ധ്യാകാല പഞ്ചാമൃതവും പ്രസാദമായി ഭക്തര്‍ക്ക് ലഭിക്കുന്നു.
കഞ്ഞിവീഴ്ത്ത്, എട്ടുകണ്ടം ഉരുളിച്ച, തുലാഭാരം, ചോറൂണ്, അടിമവയ്പ്, ഉദയാസ്തമനപൂജ, ചുറ്റുവിളക്ക്, ഉദയാസ്തമനവിളക്ക്, ഇളനീരഭിഷേകം, പാലഭിഷേകം, കൂവളത്തുമാല ചാര്‍ത്തല്‍, മനുഷ്യാവയവങ്ങളുടെ പ്രതിരൂപങ്ങളായി തടിയിലും ലോഹത്തിലും തീര്‍ത്ത ആള്‍രൂപങ്ങള്‍ നടയ്ക്കുവയ്ക്കല്, കര്‍പ്പൂരാദി സുഗന്ധദ്രവ്യങ്ങളാലുള്ള ധൂമാര്ച്ചന തുടങ്ങിയവ പ്രധാന വഴിപാടുകള്‍ ഭക്തമനസ്സുകളുടെ ആശയാഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിനായി ക്ഷേത്രസങ്കേതത്തില്‍ നടത്തിവരുന്നു.
വിശുദ്ധിയുടേയും വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ശാന്തിയുടെയും സമഭാവനയുടേതുമായ അന്തരീക്ഷം വൃശ്ചികോത്സവത്തിലെ പന്ത്രണ്ട് ദിനരാത്രങ്ങളില്‍ ഓച്ചിറയുടെ മണ്ണില്‍ നിറഞ്ഞുനില്ക്കുന്നു.
മണ്ണിനേയും പ്രകൃതിയേയും സ്നേഹിച്ച ഒരുപിടി മനുഷ്യരുടെ അദ്ധ്വാനത്തിന്റെ, കൂട്ടുബന്ധങ്ങളുടെ, ഒരുമയുടെ, സമ്ബല്സമൃദ്ധിയുടെ പങ്കുവയ്ക്കലിന് പണ്ടെങ്ങോ ഒത്തുകൂടിയ ദിനമാണ് 28-ാം ഓണം. ഒരു നാടിന്റെ മുഴുവന്‍ ജനതയുടെ സംഗമവേദിയായി വര്‍ത്തമാനകാലങ്ങളില്‍ കെട്ടുകാഴ്ചകളുടേയും, കാളകെട്ട് എഴുന്നെള്ളിപ്പിന്റെയും താളമേള ആരവത്തിന്റെയും ദൃശ്യവിസ്മയങ്ങളുണര്ത്തി ആഘോഷത്തിന്റെ വേലിയേറ്റം സൃഷ്ടിക്കപ്പെടുന്നു.ശൈവമത പ്രചാരണത്തിന്റെ ഭാഗമായി ബുദ്ധഭിക്ഷുക്കളുടെ ആവാസകേന്ദ്രമായിരുന്ന ഓച്ചിറയില്‍ നിന്നും കന്നുകാലികളുടെ ശാരീരികാവയങ്ങള്‍ വെട്ടിയെറിഞ്ഞും പൊയ്മുഖങ്ങളും പേക്കോലങ്ങളും സൃഷ്ടിച്ചും തീപ്പന്തങ്ങളെറിഞ്ഞും വെടിപടഹധ്വനി മുഴക്കിയും ഭീതിയിലാഴ്ത്തി അവരുടെ പ്രാര്‍ത്ഥനയ്ക്കും സൈ്വരവിഹാരത്തിനും ഭംഗം വരുത്തി പാലായനം ചെയ്യിച്ചതിന്റെ ബാക്കിപത്രമായി സങ്കല്‍പ്പിച്ച് 28-ാം ഓണ മഹോത്സവം കൊണ്ടാടുന്നതുമായ ഒരു സങ്കല്‍പ്പവും ഉണ്ട്.
മതത്തിന്റെ മുള്‍വേലിയോ, ജാതിയുടെ വിഷജ്വാലയോ കാണാതെ പ്രഭുവും പിച്ചക്കാരനും ഒരേ നിലയില്‍ സമ്മേളിക്കുന്ന സമത്വക്ഷേത്രമെന്ന നിലയ്ക്ക് ഓച്ചിറയ്ക്ക് അനാദൃശ്യമായൊരു മാഹാത്മ്യമുണ്ട്.' ജ്ഞാനപീഠം ജേതാവായ പ്രസിദ്ധ സാഹിത്യകാരന് എസ്.കെ. പൊറ്റക്കാടിന്റെ അഭിപ്രായമാണിത്. അരനൂറ്റാണ്ടിന് മുമ്ബ് സഞ്ചാര സാഹിത്യകാരന് എന്ന നിലയില്‍ ഓച്ചിറയിലെത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെഅഭിപ്രായപ്പെട്ടത്. അദ്ദേഹം തുടര്‍ന്നുപറഞ്ഞത് ഇങ്ങനെ: 'ഓച്ചിറയെപ്പോലുള്ള ഒരു നൂറു മാതൃകാക്ഷേത്രങ്ങള് ഭാരതം നീളെ ഉണ്ടായിരുന്നെങ്കില്‍, മതവും ജാതിയും സൃഷ്ടിച്ച കരടുകള്‍ കൊണ്ടുള്ള കൊഴുപ്പുകൂടായ്മ ഇന്ത്യന്‍ജനതയ്ക്ക് അനുഭവിക്കേണ്ടി വരുമായിരുന്നില്ല.'
ഓച്ചിറ എന്ന സ്ഥലനാമത്തിന്റെയോ ഓച്ചിറ ക്ഷേത്രത്തിന്റെയോ ചരിത്രവും വികാസ പരിണാമങ്ങളും എന്തുതന്നെയായാലും അവയുടെ പ്രസക്തി മേല്‍പ്പറഞ്ഞ വസ്തുതകളിലാണ് ഊന്നിനില്‍ക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള മൈതാനങ്ങള്‍ ബുദ്ധവിഹാരമായിരുന്നു എന്ന ഒരു വാദം പ്രബലമാണ്. അശോകചക്രവര്‍ത്തിയുടെ കാലത്താണ് ഇന്ത്യയിലെങ്ങും ബുദ്ധമതത്തിന് പ്രചാരം ഉണ്ടായത്. ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തില്‍ കേരളത്തിലെ കരുനാഗപ്പള്ളി, മാവേലിക്കര, പുറക്കാട്, വേളൂര്‍, കവിയൂര്‍, നിലംപേരൂര്‍, ശബരിമല, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ബുദ്ധവിഹാരങ്ങള്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ഇങ്ങനെയുണ്ടായ ബുദ്ധവിഹാരങ്ങള്‍ പിന്നീട് കേരളത്തില്‍ ബുദ്ധമതം ക്ഷയിച്ചതോടെ മറ്റ് മതക്കാരുടെ ദേവാലയങ്ങളായി മാറിയെന്നാണ് കരുതപ്പെടുന്നത്. വിശാലമായ മൈതാനം ബുദ്ധമതാനുഷ്ഠാനത്തിന്റെ ഭാഗമായി കന്നുകാലികളെ സംരക്ഷിക്കുന്നതിനായി നിലനിര്‍ത്തിയതാണെന്ന് അഭിപ്രായമുണ്ട്. പില്ക്കാലത്ത് മിഥുനമാസാംരംഭത്തില് നടത്തിപ്പോന്ന കാളച്ചന്തയും ഇരുപത്തിയെട്ടാം ഓണത്തിന് സംഘടിപ്പിക്കപ്പെടുന്ന കാളകെട്ടും ഓച്ചിറ ഒരു ബുദ്ധസങ്കേതമായിരുന്നുവെന്ന അഭിപ്രായത്തിന് സാധൂകരണം നല്കുന്നു. കാരണം അത്തരം ചടങ്ങുകള്‍ ബുദ്ധമതാചാരമായി ബന്ധപ്പെട്ടതാണത്രെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.