ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ ദുരന്ത പശ്ചാത്തലത്തിൽ ഐപിഎൽ ടീമുകളുടെ വിജയാഘോഷങ്ങൾക്ക് മാർഗനിർദേശവുമായി ബിസിസിഐ. ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികൾ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.
വിജയാഘോഷങ്ങൾക്ക് ബിസിസിഐയുടെ മുൻകൂർ അനുമതി വേണമെന്നും കർശന സുരക്ഷാ മാനദണ്ഡങ്ങളിലൂടെ മാത്രമേ അനുമതി ലഭിക്കുകയുള്ളുവെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐ യുടെ അനുമതിയോടപ്പം സംസ്ഥാന സർക്കാരിന്‍റെയും പൊലീസിന്‍റെയും അനുമതി വേണമെന്നും ബിസിസിഐ കൂട്ടിച്ചേർത്തു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎല്ലില്‍ ആദ്യ കിരീടം നേടിയത്. കിരീടം നേടിയതിന് തൊട്ടടുത്ത ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആർസിബി വിജയാഘോഷം സംഘടിപ്പിച്ചു. ആദ്യം പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് പൊലീസ് അനുമതി ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് അകത്ത് നടത്തിയ വിജയാഘോഷം കാണാനായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ കാര്യങ്ങള്‍ നിയന്ത്രണാതീതമായി. തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. ഇതിന് പിന്നാലെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വിജയാഘോഷം നടത്തിയ ആര്‍സിബി ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടിയുമായി രംഗത്തെത്തി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കയും പൊലീസ് തലപ്പത്തുള്ളവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ബെംഗളൂരു പൊലീസ് കമ്മീഷണറെ സസ്പെൻഡ് ചെയ്ത കര്‍ണാടക സര്‍ക്കാര്‍ അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, എസിപി എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആർസിബി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ, ഇവൻറ് മാനേജ്മെൻറ് കമ്പനി ഡിഎൻഎയുടെ അധികൃതർ എന്നിവരെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.