പത്തനംതിട്ട: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാരന്റെ സഹോദരൻ രതീഷ് ഇന്ന് പുല്ലാട്ടെ വീട്ടിലെത്തും. രാവിലെ കോഴിക്കോട് വിമാനം ഇറങ്ങിയശേഷം ആയിരിക്കും പുല്ലാട്ടെ വീട്ടിലേക്ക് സഹോദരൻ എത്തുക.
വിദേശത്തെ ജോലി സ്ഥലത്തുനിന്നാണ് സഹോദരൻ രതീഷ് നാട്ടിലേക്ക് എത്തുന്നത്. രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും പിന്നീട് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കും.സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. പുല്ലാട്ടെ കുടുംബ വീടിന് സമീപം രഞ്ജിത സ്വന്തമായി പണിയുന്ന വീടിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
ജൂലൈ മാസത്തിൽ വീട്ടിൽ കയറി താമസിക്കാമെന്ന തീരുമാനത്തിലായിരുന്നു രഞ്ജിത എന്നാണ് സമീപവാസികൾ പറയുന്നത്. ഇതിനിടയിൽ നാട്ടിൽ സർക്കാർ ജോലി കൂടി കിട്ടിയതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു രഞ്ജിത. രഞ്ജിതയുടെ അമ്മയ്ക്കൊപ്പം നാട്ടിലാണ് ഇവരുടെ രണ്ട് മക്കളുള്ളത്.നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേയ്ക്ക് ജോലിക്കായി പോയത്.
രോഗബാധിതയായ അമ്മയുടെ ചികിത്സ ഉൾപ്പെടെ കുടുംബത്തിൻ്റെ സംരക്ഷണ ചുമതലയും രഞ്ജിതയാണ് വഹിച്ചിരുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയ അപകടത്തിൽ 290 പേർ ഇതുവരെ മരിച്ചുവെന്നാണ് അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 241 പേരെ കൂടാതെ പ്രദേശവാസികളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ അടക്കമാണ് 290 പേർ മരിച്ചതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.