യുവേഫ നേഷന്‍സ് ലീഗില്‍ സ്പെയ്നിനെ വീഴ്ത്തി കിരീടം ചൂടിയിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ ടീം. നിലവിലെ ചാംപ്യന്മാരായ സ്പെയ്നിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് റോണോയുടെ പറങ്കിപ്പട കപ്പുയര്‍ത്തിയത്.
ഷൂട്ടൗട്ടില്‍ 5-3നായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും പോര്‍ച്ചുഗല്‍ 2-2ന് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. യുവതാരം ന്യൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പോര്‍ച്ചുഗലിന് കിരീടത്തിലേക്ക് നയിച്ചത്. നിര്‍ണായക ഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിളങ്ങി. പ്രായത്തെ നിഷ്പ്രഭമാക്കുന്ന ഒരു 40കാരന്റെ ഉജ്ജ്വല പ്രകടനത്തിനാണ് അലയന്‍സ് അരീന സാക്ഷിയായത്.മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിനെ കിരീടത്തിലേക്ക് നയിച്ച റൊണാള്‍ഡോ ചരിത്രനേട്ടങ്ങളും സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലാണ് സ്പെയിനെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളച്ചത്. 61-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്. ഇതോടെ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായമേറിയ താരമെന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തം പേരിലെഴുതിച്ചേര്‍ത്തു.
നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയ്നിനെതിരെ ഗോള്‍ കണ്ടെത്തുമ്പോള്‍ 40 വയസ്സും 123 ദിവസവുമായിരുന്നു റൊണോയുടെ പ്രായം. പോർച്ചുഗലിന് വേണ്ടി റൊണാള്‍ഡോ നേടുന്ന 138-ാമത് ഗോളാണിത്.ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം ഉയര്‍ത്തുന്നത്. 2019ലാണ് ഇതിന് മുന്‍പ് പറങ്കിപ്പട നേഷന്‍സ് ലീഗ് ജേതാക്കളായത്.ഫൈനലില്‍ നെതര്‍ലാന്‍ഡ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കിയത്. ഇതോടെ രണ്ട് തവണ നേഷന്‍സ് ലീഗ് ജേതാക്കളാകുന്ന ആദ്യ ടീമായി പോര്‍ച്ചുഗല്‍ മാറി. ഇരുതവണയും പോര്‍ച്ചുഗലിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എഴുതിച്ചേര്‍ത്തു
ഇതുവരെ മൂന്ന് പ്രധാന ട്രോഫികളാണ് പോർച്ചുഗല്‍ ടീം നേടിയെടുത്തത്. 2016 യൂറോ കപ്പ്, 2019 നേഷന്‍സ് ലീഗ്, 2025 നേഷന്‍സ് ലീഗ്. ഈ മൂന്ന് കിരീടവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് പോർച്ചുഗീസ് പട സ്വന്തമാക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.