വിമാനപകടത്തില്‍പ്പെട്ട് മരണപ്പെട്ടവരില്‍ ഇതുവരെ തിരിച്ചറിഞ്ഞ 19 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍പ്പെട്ട് മരണപ്പെട്ടവരില്‍ ഇതുവരെ 19 പേരെ തിരിച്ചറിഞ്ഞു. ഡിഎന്‍എ ബന്ധം സ്ഥിരീകരിച്ച പതിനൊന്ന് മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

ഇന്ന് കൂടുതല്‍ ഡിഎന്‍എ ഫലങ്ങള്‍ പുറത്തുവരും. ഇതിന് ശേഷം മൃതദേഹങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ എത്രപേര്‍ മരിച്ചു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാരൻ നായരുടെ ഡിഎഎൻഎ ഫലം പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ നൽകിയത്

അപകടത്തില്‍ പരിക്കേറ്റ് 32 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാറുമുണ്ട്. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. നൂറ് പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘമാണ് ബി ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലും അടക്കം തെരച്ചില്‍ നടത്തുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിച്ചതോടെ അപകട കാരണം സംബന്ധിച്ച് ഉടന്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിസിഎക്ക് ഒപ്പം മറ്റ് ദേശീയ അന്വേഷണ ഏജന്‍സികളും അപകടം അന്വേഷിക്കുന്നുണ്ട്. അപകട കാരണം അന്വേഷിക്കുന്നതിനായി നിയോഹിച്ച പന്ത്രണ്ടംഗ ഉന്നതതല സമിതി നാളെ ആദ്യ യോഗം ചേരും.

അപകടത്തില്‍ എയര്‍ ഇന്ത്യ സഹായധനം പ്രഖ്യാപിച്ചിട്ടണ്ട്. മരണപ്പെട്ടവര്‍ക്കും പരിക്കുകളോടെ രക്ഷപ്പെട്ടവർക്കും 25 ലക്ഷം രൂപ വീതം അടിയന്തരമായി നല്‍കും. ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. ഇതോടെ ആകെ ധനസഹായമായി 1.25 കോടി രൂപ വീതം വിതരണം ചെയ്യും. ഇതിന് പുറമെ അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നതറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു.
ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം 242 പേരില്‍ 241 പേരും മരിച്ചു. ഇതില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി രഞ്ജിതയും ഉണ്ടായിരുന്നു. മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചു. അപകടം നടന്നതിന് പിന്നാലെ ചില വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് താഴെയ്ക്ക് ചാടിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !