തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വാദം തള്ളി ഡിഎംഇ. ഡോക്ടറിന്‍റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താൻ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു.
ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകൾ എല്ലാം പൂർത്തിയാക്കിയെന്നും ഡോക്ടർ ഹാരിസിനെ തള്ളി ഡി എം ഇ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. ഹാരിസ് ആരോപിച്ച എല്ലാ കാര്യങ്ങളും തെറ്റാണെന്നും ഡിഎംഇ പറഞ്ഞു. നാല് വർഷത്തിനിടെ കോടികൾ വിലമതിക്കുന്ന പല ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ പോലും ശസ്ത്രക്രിയ നടന്നു. മൂത്രത്തിലെ കല്ല് മാറ്റാനുള്ള ഉപകരണമാണ് കേടുപാട് മൂലം മാറ്റിയത് എന്നും ഡിഎംഇ കൂട്ടിച്ചേർത്തു.ഡോ. ഹാരിസിന്റേത് വെറും വൈകാരിക പ്രകടനം മാത്രമാണെന്നും വേറൊരു മേധാവിയും ഇത്തരത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ഡിഎംഇ പറഞ്ഞു. അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
അതേസമയം, പ്രതിസന്ധി ആരോപിച്ചുള്ള പോസ്റ്റ് ഡോ. ഹാരിസ് ചിറക്കൽ പിൻവലിച്ചിട്ടുണ്ട്. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനും ആരുടേയും മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത താൻ, വകുപ്പ് മേധാവിയായ ശേഷം ഒരുപാട് പേരെ സാർ എന്ന് വിളിച്ചുവെന്നും, ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നുവെന്നും ഒരുപാട് കമ്മിറ്റികൾക്ക് പോയിട്ടും ഒന്നും നടന്നില്ല എന്നാരോപിച്ചുമാണ് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നത്.ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ചായിരുന്നു ഹാരിസ് ചിറക്കൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറഞ്ഞിരുന്നു.
ഉപകരണങ്ങളുടെ ക്ഷാമം, അവ പരിഹരിക്കാൻ താത്പര്യമിലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ എന്നിവയെല്ലാം കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഡോ ഹാരിസ് പറഞ്ഞു. തുടർന്ന് വകുപ്പ് മേധാവികൾക്ക് പർച്ചേസിംഗ് പവർ ഇല്ലാത്തത് മൂലമുള്ള നിസ്സഹായാവസ്ഥയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. പലരോടും അപേക്ഷിച്ചിട്ടും നടക്കാത്തതുകൊണ്ടാണ് ഇക്കാര്യങ്ങൾ പൊതുജനങ്ങളോട് പറയുന്നതെന്നും ജോലി രാജിവെച്ചുപോകാനാണ് തോന്നുന്നതെന്നും ഡോ ഹാരിസ് കുറിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.