മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ബിജെപി നയിക്കുന്ന നാഷനൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) അഞ്ച് ഘട്ടങ്ങളുള്ള ഒരു തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി ഒരു ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
2024 നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം ലക്ഷ്യമിട്ട് കള്ളക്കളി നടത്തിയെന്നാണ് ആരോപണം. 288 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി, ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന, അജിത് പവാർ നയിക്കുന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവർ ഉൾപ്പെടുന്ന മഹായുതി സഖ്യം 235 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ മഹാവികാസ് അഘാഡി 50 സീറ്റുകൾ മാത്രമാണ് നേടിയത്.അഞ്ച് ഘട്ടങ്ങളായി നടന്ന തട്ടിപ്പിന്റെ പൂർണ വിവരവും ലേഖനത്തിൽ രാഹുൽ ഗാന്ധി എടുത്തുപറയുന്നുണ്ട്. ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള പാനലിനെ പരിശോധിക്കലാണ്. രണ്ടാം ഘട്ടത്തിൽ വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർക്കും. മൂന്നാം ഘട്ടത്തിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കും. നാലാം ഘട്ടത്തിൽ ബിജെപി വിജയിക്കേണ്ട സ്ഥലത്ത് കൃത്യമായി വ്യാജ വോട്ടിങ് നടത്തും. അവസാന ഘട്ടം തെളിവുകൾ മറയ്ക്കുന്നതിന് വേണ്ടിയാണെന്ന് രാഹുൽ ആരോപിക്കുന്നു.‘‘ചെറിയ തോതിലുള്ള വഞ്ചനയെക്കുറിച്ചല്ല ഞാൻ പറയുന്നത്, മറിച്ച് നമ്മുടെ ദേശീയ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിനായി നടത്തുന്ന കൃത്രിമത്വത്തെക്കുറിച്ചാണ്. കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന സമിതിയിൽ ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്രമന്ത്രിയെ നിയമിച്ചു. നിഷ്പക്ഷ മദ്ധ്യസ്ഥനെ നീക്കം ചെയ്യാൻ ആരാണ് മുൻകൈ എടുക്കുന്നതെന്ന് സ്വയം ചോദിക്കുക’’ – രാഹുൽ എഴുതി. അതേസമയം രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങളെ ‘അപമാനകരം’ എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സ്ഥാപനങ്ങളെ ഈ രീതിയിൽ ചിത്രീകരിക്കുന്ന അപമാനകരമായ വിഡ്ഢിത്തങ്ങളിലേക്ക് രാഹുൽ ഗാന്ധി വീണ്ടും തിരിച്ചെത്തിയിരിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.