കോട്ടയം: ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ റിട്ടയേഡ് അധ്യാപകൻ പിടിയിൽ. കോഴിക്കോട് സ്വദേശി കെ പി വിജയനെയാണ് വിജിലൻസ് പിടികൂടിയത്. കോട്ടയത്തെ മൂന്ന് അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്താൻ സെക്രട്ടേറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന് പറഞ്ഞാണ് വിജയൻ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് അറിയിച്ചു.
എയ്ഡഡ് ഹയർ സെക്കന്‍ററി സ്കൂളിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടന്ന് വരികയായിരുന്നു. സെക്രട്ടേറിയേറ്റിൽ നിന്നാണെന്ന് പറഞ്ഞ് വിജയൻ ഇതിൽ ഒരു അധ്യാപകനെ ഫോണിൽ വിളിച്ചു. ഫയലിൽ പ്രശ്നങ്ങളുണ്ടെന്നും കാലതാമസമുണ്ടാകുമെന്നും മറ്റ് രണ്ട് അധ്യാപകരെയും കൂട്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിൽ എത്തണമെന്നും പറഞ്ഞു. തുടർന്ന് അധ്യാപകർ കോട്ടയം പാലാ സ്വദേശിയും അധ്യാപക സംഘടനാ നേതാവുമായ പരാതിക്കാരനെ ഫയലുകൾ ശരിയാക്കുന്നതിന് ചുമതലപ്പെടുത്തി.തുടർന്ന് പരാതിക്കാരൻ സെക്രട്ടേറിയേറ്റിന് സമീപം എത്തി വിജയനെ വിളിച്ച് നേരിൽ കണ്ടു. പരാതിക്കാരന്റെ മുന്നിൽ വച്ച് സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഉദ്യോഗസ്ഥർക്ക് നൽകാൻ 1.5 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് പറഞ്ഞു. മെയ് 31ന് സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞയാൾ പുനർ നിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്റെ പകർപ്പ് പരാതിക്കാരന് നൽകി. നിയമന ഉത്തരവ് കാലതാമസം കൂടാതെ ശരിയാക്കിയതിന് ചെലവുണ്ടെന്നും തുക ഏജന്റായ വിജയനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടെന്ന് പരാതിക്കാരൻ പറയുന്നു.
ഇന്നലെ എറണാകുളം എജി ഓഫീസിന് സമീപത്തു വച്ച് പണം നൽകണമെന്ന് വിജയൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരനും അദ്ധ്യാപകരും ഈ വിവരം കോട്ടയം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്നലെ ഉച്ചക്ക് എറണാകുളം ഹൈകോർട്ട് ജംഗ്ഷനിലെ വാട്ടർ മെട്രോ സ്റ്റേഷന് സമീപം 150000 രൂപ കൈക്കൂലി വാങ്ങവേ കെ പി വിജയനെ കൈയ്യോടെ പിടികൂടുകയായിരുന്നുവെന്ന് വിജിലൻസ് സംഘം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.