ന്യൂഡൽഹി : വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ സുഹൃത്ത് പിടിയിലായി. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ ബിഎ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബികോം വിദ്യാർഥിയായ ആർഷ്കൃത് സിങ്(18) ആണ് പിടിയിലായത്. സഞ്ജയ് വനിലെ ആളൊഴിഞ്ഞ ഭാഗത്തേക്കു വിളിച്ചുവരുത്തി പെൺകുട്ടിയെ കുത്തിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണു സംഭവം നടന്നത്. ജഹാംഗിർപുരിയിൽ താമസിക്കുന്ന പെൺകുട്ടി രാവിലെ ക്ലാസിൽ പോയതാണ്. ഉച്ചയ്ക്ക് അമ്മയെ ഫോണിൽ വിളിച്ച് ഉടൻ വീട്ടിലെത്തുമെന്നു പറഞ്ഞിരുന്നു. പക്ഷേ, വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്നു വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. അതിനിടെ, സന്ധ്യയ്ക്ക് ആർഷ്കൃതിന്റെ പിതാവ് പെൺകുട്ടി തന്റെ മകനെ സഞ്ജയ് വനിൽ കുത്തിപ്പരുക്കേൽപ്പിച്ചെന്നും പീതംപുരയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ വീട്ടിലേക്കു ഫോൺ ചെയ്തു പറഞ്ഞു.പെൺകുട്ടിയും യുവാവും തമ്മിൽ മുൻപുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയാമായിരുന്ന പെൺകുട്ടിയുടെ വീട്ടുകാർ സഞ്ജയ് വനിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് മെഹ്റോളി പൊലീസിൽ പരാതി നൽകി. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ അന്വേഷണം തുടങ്ങി. തുടർന്നാണ് റാണിബാഗിൽ താമസിക്കുന്ന ആർഷ്കൃതിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽകുറ്റം സമ്മതിച്ചു.പെൺകുട്ടിക്കു മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമാണ് ആർഷ്കൃതിനെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള ആർഷ്കൃത് കൂടുതലായൊന്നും പറയുന്നില്ല. ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല. ആർഷ്കൃത് ഏറെക്കാലമായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നെന്ന് സഹോദരി പറഞ്ഞു. ക്ലാസ് കഴിഞ്ഞുവരുമ്പോൾ വീട്ടിലേക്കു പിന്തുടരും. കൊല്ലപ്പെട്ട കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേഡ് കൈവശപ്പെടുത്തി പരിശോധിച്ചിരുന്നു. ലൈവ് ലൊക്കേഷൻ മനസ്സിലാക്കി ഇയാൾ പിന്തുടർന്നിരുന്നെന്നും സഹോദരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.