പാക്ക് ഹൈക്കമ്മിഷന്റെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ ജോൺ ബ്രിട്ടാസ് എംപി

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു വിശദീകരിക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം മലേഷ്യയിലെത്തിയതിനെ വിമർശിച്ച് പാക്കിസ്ഥാൻ നടത്തിയ പ്രസ്താവനയ്‌‍ക്കെതിരെ ജോൺ ബ്രിട്ടാസ് എംപി. പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങളെ തുറന്നു കാട്ടാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ആശയവിനിമയം ഫലപ്രദമായതിനാലാണ് പാക്ക് ഹൈക്കമ്മിഷന്റെ പ്രകോപനപരമായ പ്രസ്താവനയെന്ന് ജോൺ ബ്രിട്ടാസ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഭീകരവിരുദ്ധ നടപടിയുടെ ഭാഗമെന്ന തരത്തിൽ പാക്കിസ്ഥാനെ ലോകരാജ്യങ്ങൾക്ക് മുൻപിൽ മോശമായി ചിത്രീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ശ്രമം ദുരുദ്ദേശ്യപരമാണെന്നും ഇന്ത്യ സ്വയം തീവ്രവാദത്തിന്റെ ഇരയായി ചിത്രീകരിക്കുകയാണെന്നുമായിരുന്നു മലേഷ്യയിലെ പാക്ക് ഹൈക്കമ്മിഷന്റെ പ്രസ്താവന.

ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിൽ, ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാംഗ് ജോഷി, തൃണമൂലിന്റെ അഭിഷേക് ബാനർജി, സിപിഎമ്മിന്റെ ജോൺ ബ്രിട്ടാസ്, കോൺഗ്രസിന്റെ സൽമാൻ ഖുർഷിദ്, മുൻ നയതന്ത്രജ്ഞൻ മോഹൻ കുമാർ എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. സംഘം ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും പോയെങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരു പ്രതികരണമെന്ന് ബ്രിട്ടാസ് പറഞ്ഞു. ‘‘മലേഷ്യയിലെ സർക്കാർ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവരുമായാണു സംസാരിച്ചത്. നമ്മുടെ രാജ്യത്തിന്റെ നിലപാട് വിശദീകരിക്കാനാണ് പോവുന്നത്, അല്ലാതെ അവരിൽ ഒന്നും അടിച്ചേൽപ്പിക്കാനല്ല. പരിഷ്കൃത ലോകത്ത് ഇത്തരത്തിലുള്ള ആശയവിനിമയം സ്വാഭാവികമാണ്. അതിനെതിരെ വിറപൂണ്ട് പാക്കിസ്ഥാൻ പ്രസ്താവന ഇറക്കിയതിലാണ് അസ്വാഭാവികത. ഞങ്ങളുടെ ആശയവിനിമയം വളരെ ഫലപ്രദമായി മാറുന്നതുകൊണ്ടാവാം ഇത്തരമൊരു പ്രകോപനം പാക്കിസ്ഥാൻ ഹൈക്കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

മലേഷ്യയുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട് ഇന്ത്യയ്ക്ക്. ഇന്ത്യയെപ്പോലെ തന്നെ ഭാഷാ, മത, വംശ വൈവിധ്യങ്ങളുള്ള രാഷ്ട്രമാണ് മലേഷ്യയും.അതുകൊണ്ട് നമ്മൾ ഒരുമിച്ചു നിൽക്കണമെന്നാണ് പറഞ്ഞത്. അവിടെ എല്ലാ വിഭാഗത്തിൽപ്പെട്ടവരുമായും സംസാരിച്ചു. മലേഷ്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുള്ള രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം എത്രയോ മടങ്ങ് അധികമാണ്. മലേഷ്യയിലെ ജനസംഖ്യയിൽ രണ്ടേമുക്കാൽ കോടിയോളം ഇന്ത്യൻ വംശജരാണ്. തീവ്രവാദത്തിന് മതമില്ലെന്നതിലാണ് ഞങ്ങൾ ഊന്നൽ നൽകിയത്. ഇന്ത്യ മലേഷ്യയെപ്പോലെ തന്നെ സമാധാനം ആഗ്രഹിക്കുന്നെന്നും പാക്കിസ്ഥാൻ ജനതയോട് ഞങ്ങൾക്ക് സൗഹൃദം മാത്രമാണെന്നുമാണ് അവിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. 

രാജ്യസഭാംഗമായ യുപി മുൻ ഡിജിപി ബ്രിജ് ലാൽ ഞങ്ങളുടെ സംഘത്തിലെ അംഗമാണ്. ബ്രിജ് ലാലിന്റെ മകൾ കുവൈത്തിൽ ഡയറ്റീഷ്യനാണ്. മകളുടെ ജൂനിയറായി ജോലി ചെയ്യുന്ന വ്യക്തി പാക്കിസ്ഥാനിയാണ്. പക്ഷേ നാട്ടിൽ വന്നു മടങ്ങുമ്പോഴൊക്കെ മകൾ ആ പാക്കിസ്ഥാൻ സ്വദേശിക്കായി മധുരപലഹാരങ്ങൾ കൊണ്ടുപോകും. അതാണ് ഇന്ത്യക്കാർക്ക് പാക്കിസ്ഥാൻ ജനതയോടുള്ള സ്നേഹം. പാക്ക് ജനതയുമായി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നു വ്യക്തമാക്കാൻ ഞങ്ങൾ ഇക്കാര്യം അവിടെ പറഞ്ഞു. പാക്കിസ്ഥാനിലെ ജനതയെയും ഭരണകൂടത്തെയും ഞങ്ങൾ വേർതിരിച്ചാണ് കാണുന്നത്. ഇന്ത്യയിൽ ജനാധിപത്യമുണ്ട്. പാക്കിസ്ഥാൻ പട്ടാള നിയന്ത്രണത്തിലാണ്. പട്ടാളത്തിന് എപ്പോഴും അസ്വാരസ്യങ്ങൾ വേണം. അവർക്ക് ജനങ്ങളോട് ഉത്തരവാദിത്തമില്ല. അതാണ് ഇന്ത്യയും അവരും തമ്മിലുള്ള വ്യത്യാസമെന്നാണു ഞങ്ങൾ പറഞ്ഞത്. ഇന്ത്യയുടെ സന്ദേശമാണ് അവിടെ കൊടുത്തത്. പക്ഷേ അതിൽ പാക്കിസ്ഥാൻ പ്രകോപിതരായത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. 

കേന്ദ്ര സർക്കാർ ഏൽപിച്ച ദൗത്യം ഞങ്ങൾ പൂർണമായി നിറവേറ്റി. ഇനി സർക്കാർ അവരുടെ ഉത്തരവാദിത്തം നിറവേറ്റണം. പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടതുപോലെ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യണം. അതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം’’– ബ്രിട്ടാസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !