ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ് ടാൻസാനിയനായ കിലി പോൾ. ലിപ് സിങ്ക് വീഡിയോകൾ ചെയ്ത് മലയാളികളെ അടക്കം കയ്യിലെടുത്ത കിലി പോൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ വന്നിരുന്നു.
വൻ വരവേൽപ്പ് ആയിരുന്നു ഉണ്ണിയേട്ടൻ എന്ന് സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന കിലിയ്ക്ക് കേരളക്കര നൽകിയത്. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രമോഷനുമെല്ലാം കിലി പങ്കെടുക്കുകയും ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു.
കിലിയുടെ കേരള സന്ദർശനം വൈറലായപ്പോൾ ശ്രദ്ധനേടിയൊരു വീഡിയോ ഉണ്ടായിരുന്നു. മാളിൽ പരിപാടിക്കിടെ വെള്ളം കുടിക്കുന്ന കിലിയുടെ വീഡിയോ ആയിരുന്നു ഇത്. ഒരു കവിൾ വെള്ളം കുടിച്ച കിലിയ്ക്ക് പക്ഷേ അത് കുടിച്ചിറക്കാൻ സാധിച്ചില്ല. പിന്നാലെ അത് ആ കുപ്പിയിൽ തന്നെ തുപ്പുകയും ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കിലി പോൾ.
താൻ ചോദിച്ചത് വെള്ളം ആയിരുന്നുവെന്നും എന്നാൽ തനിക്ക് കിട്ടിയ കുപ്പിയിൽ മദ്യത്തിന്റേയും സ്പിരിറ്റിന്റേയോ രുചി ആയിരുന്നുവെന്നും കിലി പോൾ പറയുന്നു. മദ്യം കുടിക്കുന്ന ആളല്ലാത്തതിനാൽ അത് കുടിക്കാനും കഴിഞ്ഞില്ല. അടുത്തെങ്ങും ബാത്റൂമും ഉണ്ടായില്ല. അതാണ് കുപ്പിയിൽ തന്നെ തുപ്പിയതെന്നും ആദ്യമായി ആ ടേസ്റ്റ് രുചിച്ചതിന്റെ പ്രശ്നമായിരുന്നുവെന്നും കിലി പോൾ പറഞ്ഞു."ഈ വീഡിയോ ഇപ്പോൾ ട്രെൻഡിംഗാണ്, അതേകുറിച്ച് എനിക്ക് പറയാനുള്ളത് ഇതാണ്: ഞാൻ വെള്ളമായിരുന്നു അന്ന് ചോദിച്ചത്. പക്ഷെ വായിൽ ഒഴിച്ചപ്പോൾ മദ്യത്തിന്റേയോ സ്പിരിറ്റിൻ്റെയോ രുചി ആയിരുന്നു. മദ്യം കുടിക്കുന്ന ആളല്ലാത്തത് കാരണം എനിക്കത് വിഴുങ്ങാൻ കഴിഞ്ഞില്ല. ചുറ്റും ധാരാളം ആളുകൾ, തുപ്പാൻ ഇടവും ഇല്ല, ബാത്ത്റൂം വളരെ ദൂരെയാണ്. അതുകൊണ്ടാണ് ഞാൻ കുപ്പിയിൽ തന്നെ തുപ്പിയത്. വീഡിയോയെ പോസിറ്റീവായി മാത്രം കാണണം. ഈ വീഡിയോ നിങ്ങളെ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. പുതിയ കാര്യങ്ങൾ രുചിച്ചതിൻ്റെ അനുഭവമായിരുന്നു. ഇന്ത്യ എൻ്റെ രണ്ടാമത്തെ വീട്. നിങ്ങളെ എല്ലാവരെയും ഉടൻ ഞാൻ വീണ്ടും കാണും", എന്നായിരുന്നു വൈറൽ വീഡിയോ പങ്കിട്ട് കിലി പോൾ കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.