ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിന് കാനഡയില്‍ അറസ്റ്റിലായ പാകിസ്താന് പൗരന് മുഹമ്മദ് ഷഹസേബ് ഖാനെ യുഎസിന് കൈമാറിയതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പിന്തുണയോടെ ബ്രൂക്ക്ലിനിലെ ജൂതകേന്ദ്രത്തില്‍ 2024 ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനാണ് മുഹമ്മദ് ഷഹസേബ് ഖാനെ എഫ്ബിഐ അറസ്റ്റ് ചെയ്തത്.
ഇസ്രയേലിന് നേര്‍ക്ക് ഹമാസ് ആക്രമണം നടത്തിയതിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ആക്രമണം നടത്താനായിരുന്നു ഷഹസേബ് ഖാന്റെ പദ്ധതി. ഷഹസേബിനെ യുഎസിന് കൈമാറിയതായും ഖാന് അമേരിക്കന്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.ഐഎസിന് സഹായം നല്‍കാനുള്ള ശ്രമം, ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമം എന്നിവയാണ് ഷഹസേബിന്റെ മേല്‍ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങള്‍. ബ്രൂക്ക്ലിനിലെ ജൂതകേന്ദ്രത്തില്‍ കൂട്ടവെടിവെപ്പ് നടത്താനായി കാനഡയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാന്‍ ഖാന് പദ്ധതിയിട്ടതായി എഫ്ബിഐ കണ്ടെത്തിയതായും ആക്രമണം തടയാന്‍ സാധിച്ചതായും കാഷ് പട്ടേല്‍ പറഞ്ഞു. ലോകത്തിന്റെ എല്ലാ കോണുകളും അഭിമുഖീകരിക്കുന്ന ഭീകരവാദത്തിന്റെ നിരന്തരമായ ഭീഷണിയുടെയും ജൂതസമൂഹങ്ങള്‍ക്ക് എതിരെയുള്ള ഭീഷണികളിലെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള വര്‍ധനയുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവമെന്നും ഇവയ്ക്കെതിരെ എഫ്ബിഐ ജാഗ്രതയോടെ തുടരുകയും അത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ രാപകല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
യുഎസിന്റെയും കാനഡയുടെയും സംയുക്തപ്രവര്‍ത്തനത്തിലൂടെയാണ് ഷഹസേബ് ഖാന്റെ പദ്ധതി തകര്‍ക്കാനായതെന്ന് പട്ടേല്‍ വ്യക്തമാക്കി. വിശ്വസ്തരെന്ന് കരുതി ഷഹസേബ് ഖാന് തന്റെ പദ്ധതിയെ കുറിച്ച് ചില വ്യക്തികളോട് സംസാരിച്ചതായും എന്നാല്‍ അവര്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്നുവെന്നും ഫെഡറല്‍ പ്രോസിക്യൂട്ടേഴ്സ് അറിയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഖാന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.