ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഇൻഫ്ലൂവൻസർ ശർമിഷ്ഠ പനോളിക്ക് (22) പിന്തുണയുമായി ഡച്ച് പാർലമെന്റ് അംഗം.
പാർട്ടി ഫോർ ഫ്രീഡം നേതാവ് ഗീർട്ട് വൈൽഡേഴ്സ് ആണ് ശർമിഷ്ഠ പനോളിക്ക് പിന്തുണയുമായി എത്തിയത്. ‘‘ശർമിഷ്ഠ പനോളിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കളങ്കമുണ്ടായി.പാക്കിസ്ഥാനെയും മുഹമ്മദിനെയും കുറിച്ച് സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്, അവരെ സഹായിക്കൂ.’’– പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഗീർട്ട് വൈൽഡേഴ്സ് സമൂഹമാധ്യമത്തിൽ കുറിച്ചു.കോടതിയിൽ ഹാജരാക്കിയ ശർമിഷ്ഠ പനോളിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ശർമിഷ്ഠയുടെ അറസ്റ്റിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ജനസേന നേതാവ് പവൻ കല്യാൺ എത്തി.
‘‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് നിയമവിദ്യാർഥി ശർമിഷ്ഠ പറഞ്ഞ ചില വാക്കുകൾ ചിലരെ വിഷമിപ്പിച്ചു. തെറ്റ് മനസ്സിലാക്കി വിഡിയോ ഡിലീറ്റ് ചെയ്ത അവർ മാപ്പും പറഞ്ഞു. ബംഗാൾ പൊലീസ് ഉടനടി ശർമിഷ്ഠയ്ക്ക് എതിരെ നടപടിയെടുത്തു. തൃണമൂൽ കോൺഗ്രസിന്റെ എംപിമാർ സനാതന ധർമത്തെ പരിഹസിച്ചപ്പോൾ എന്താണുണ്ടായത്? എവിടെയാണ് മാപ്പ്? എവിടെയാണ് അറസ്റ്റ്?’’– പവൻ കല്യാൺ എക്സിൽ കുറിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ച് ശർമിഷ്ഠ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചുള്ള വർഗീയ പരാമർശങ്ങളും വിഡിയോയിൽ അടങ്ങിയിരുന്നു.വിവാദമായതോടെ വിഡിയോ നീക്കം ചെയ്ത് ശർമിഷ്ഠ മാപ്പു പറഞ്ഞെങ്കിലും ശർമിഷ്ഠയ്ക്കെതിരെ പരാതികൾ ലഭിച്ചതോടെ കൊൽക്കത്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.