കാസർഗോഡ് ജനറൽ ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം മുടങ്ങി. ആകെയുള്ള രണ്ട് ഡോക്ടർമാരിൽ ഒരാൾ സ്ഥലം മാറിപോയതും മറ്റൊരാൾ അവധിയെടുത്തതുമാണ് പോസ്റ്റ്മോർട്ടം മുടങ്ങാൻ കാരണം. 24 മണിക്കൂറും പോസ്റ്റ്മോർട്ടത്തിന് സൗകര്യമുള്ള ആശുപത്രിയിൽ തുടർച്ചയായി പ്രതിസന്ധി ഉണ്ടാവുന്നതിനെതിരെ മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.
ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരിച്ച മൂളിയാർ സ്വദേശി അച്യുതന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ജനറൽ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. ഉച്ചവരെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഉച്ചയ്ക്കുശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾക്ക് നിർദേശം നൽകി. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇല്ലെന്നും, പകരം അനസ്തേഷ്യ സർജനാണ് ഇന്ന് പോസ്റ്റ്മോർട്ടം നടത്തുന്നതെന്നും മനസ്സിലായത്. ഇതോടെ ബന്ധുക്കൾ പ്രതിഷേധിച്ചു.
പൈവളികയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം ഒരു മണിക്കൂറിൽ അധികമാണ് ആംബുലൻസിൽ വെയിലത്ത് കിടത്തിയത്. ഫ്രീസർ സൗകര്യമുണ്ടായിട്ടും, മൃതദേഹം ഫ്രീസറിലേക്ക് മാറ്റാൻ പോലും അധികൃതർ തയ്യാറായില്ല.
സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റ്മോർട്ടം സൗകര്യമുള്ള ഏക ആശുപത്രിയാണ് കാസർഗോഡ് ജനറൽ ആശുപത്രി. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ഇവിടെ പോസ്റ്റ്മോർട്ടം മുടങ്ങിയത്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. അഞ്ചു ഡോക്ടർ വേണ്ടിടത്ത് രണ്ടുപേർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ സ്ഥലംമാറ്റം വാങ്ങിപ്പോയതോടെ രാത്രിയിലുള്ള പോസ്റ്റ്മോർട്ടം സൗകര്യങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.