കൊച്ചി : തീരത്തുനിന്ന് 59 നോട്ടിക്കൽ മൈൽ (109.2 കിലോമീറ്റർ) അകലെ ആഴക്കടലിലുള്ള സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹയി 503ലെ തീ ഏഴാം ദിവസവും കെടുത്താനായില്ല. കനത്ത മഴയും ശക്തമായ തിരയും കാറ്റും തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും സാൽവേജ് കമ്പനിയുടെ 5 യാനങ്ങളുടെ നേതൃത്വത്തിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ 24 മണിക്കൂറും തുടരുകയാണ്. തീപിടിച്ചു നിയന്ത്രണം വിട്ടൊഴുകി കൊച്ചി തീരത്തോടു വളരെ അടുത്തെത്തിയ കപ്പലിനെ ഇന്നലെ കെട്ടിവലിച്ച് ഉൾക്കടലിലേക്കു നീക്കാനായി. കപ്പലിലെ കാണാതായ 4 ജീവനക്കാരെ കണ്ടെത്താനായില്ല.
കപ്പലിന്റെ ഡെക്കിൽ മുൻഭാഗത്തായി ചെറിയ തോതിൽ തീ ഇപ്പോഴുമുണ്ട്. കനത്ത പുകയും ഉയരുന്നുണ്ട്. ഇതിനാൽ കപ്പലിന്റെ വശങ്ങളിലും ബങ്കർ ടാങ്കുകൾക്കു സമീപവും വെള്ളവും പതയും പമ്പ് ചെയ്തു തണുപ്പിക്കുന്ന ജോലികളാണു നടക്കുന്നത്. കപ്പലിലെ ബങ്കർ ടാങ്കുകൾക്കുള്ളിലെ ഇന്ധനം കനത്ത ചൂടിൽ വാതകമായി മാറിയാൽ സ്ഫോടനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തുടർച്ചയായി തണുപ്പിക്കുക മാത്രമാണു മാർഗം. ഇപ്പോൾ കപ്പലുള്ള ഭാഗത്ത് 2000 മീറ്ററോളം ആഴമുണ്ട്. ഇതിനാൽ കപ്പൽ മുങ്ങിയാലും കരയെ വലുതായി ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.കടലിൽ വാൻ ഹയി ഉള്ള മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. മണിക്കൂറിൽ 100 വരെ കിലോമീറ്റർ വേഗത്തിലാണു കരയിലേക്കു കാറ്റു വീശുന്നത്. കാഴ്ചാപരിധിയും വളരെ കുറവ്. സാൽവേജ് കമ്പനിയുടെ ഓഫ് ഷോർ വാറിയർ എന്ന ടഗ് കപ്പലിനെ കരയിലേക്ക് ഒഴുകാതെ കെട്ടിവലിച്ചു നിർത്തുകയും ബോക്ക വിങ്ങർ, ഗാർനെറ്റ്, സക്‌ഷം, ട്രൈട്ടൺ ലിബർട്ടി എന്നീ യാനങ്ങൾ തുടർച്ചയായി അഗ്നിരക്ഷാ പ്രവർത്തനങ്ങൾ നടത്തുകയുമാണു നിലവിൽ ചെയ്യുന്നത്.വാൻ ഹയിയിൽനിന്നു കടലിൽ വീണതെന്നു കരുതുന്ന ഭാഗികമായി കത്തിയ ബാരലുകളിലൊന്നു കൊല്ലം ആലപ്പാട് തീരത്തടിഞ്ഞു. ഇന്നു മുതൽ 18 വരെ കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളിലായി കപ്പലിലെ കണ്ടെയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.