ന്യൂഡൽഹി: ആക്സിയം ദൗത്യ സംഘം വിജയകരമായി ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു.
ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു ദൗത്യത്തിലെ സുപ്രധാന ഘട്ടമായ ഡോക്കിംഗ് പ്രവര്‍ത്തനം പൂര്‍ത്തിയായത്. പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്കിംഗ് ചെയ്യാന്‍ ക്രമീകരിച്ച സമയം ഇന്ന് വൈകിട്ട് 4.30 ആയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും മുന്നേ ഡോക്കിംഗ് പൂര്‍ത്തിയായി. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് സംഘം ബഹിരാകാശ നിലയത്തിനുള്ളില്‍ കയറി.ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പടെ നാല് പേരാണ് ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാന്‍ഷു. സംഘം ബഹിരാകാശ നിലയത്തില്‍ 14 ദിവസം ചെലവിടും.
വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും. ബഹിരാകാശ നിലയത്തില്‍ 60 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. സൂക്ഷ്മ ആല്‍ഗകളുടെയും സയനോബാക്ടീരിയകളുടേയും വളര്‍ച്ചയും മൈക്രോ ഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനവും പഠിക്കും. ഭാവിയിലെ ബഹിരാകാശ ഭക്ഷ്യ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് ധാന്യങ്ങള്‍ മുളപ്പിക്കും.
സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്സിയം- 4. ഐഎസ്ആര്‍ഒക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാന്‍ഷു ശുക്ല പ്രത്യേകമായി ചെയ്യും. ശുഭാന്‍ഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗന്യാന് പദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ ഒരാളാണ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല.
ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചു. ഇതില്‍ ശുഭാന്‍ഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉള്‍പ്പെടുന്നു. പ്രശാന്ത് നായരും ഗഗന്യാന് പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാന്‍ഷുവിന് സ്പേസ് എക്സും ആക്സിയം സ്പേസും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആര്‍ഒയുടെ ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആര്‍ഒയുടെ നാല് ബഹിരാകാശ യാത്രികരില്‍ ഒരാളാണ് ശുഭാന്‍ഷു. അതുകൊണ്ട് തന്നെ ശുഭാന്‍ഷുവിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള ഈ യാത്രയെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.