തിരുവനന്തപുരം : ജില്ലാ സമ്മേളനത്തിൽ 75 വയസ്സ് പ്രായപരിധി ഉറപ്പിച്ച് സിപിഐ. സംസ്ഥാന, ദേശീയ കൗൺസിൽ അംഗങ്ങൾക്കുള്ള പ്രായപരിധി 75 ആക്കിയ പാർട്ടി ദേശീയ നേതൃത്വം ജില്ലകളെ സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരം അതതു സംസ്ഥാനഘടകങ്ങൾക്ക് വിട്ടുകൊടുത്തിരുന്നു. സംസ്ഥാനത്ത് പാർട്ടി കേഡർമാരുടെ ക്ഷാമം ഇല്ലെന്നു വിലയിരുത്തിയ സംസ്ഥാന കൗൺസിൽ യോഗം ജില്ലാ കൗൺസിൽ അംഗങ്ങൾക്കുള്ള പ്രായപരിധിയും 75 ആയി നിശ്ചയിച്ചു. ജില്ലാ സെക്രട്ടറി 65 വയസ്സിനു താഴെ ഉള്ളവരായിരിക്കണം.
ആലപ്പുഴയിൽ ഈ മാസം 27ന് സിപിഐയുടെ ആദ്യ ജില്ലാ സമ്മേളനം തുടങ്ങും. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുന്നതോടെ 14 ജില്ലകളിൽ നിന്നായി ഏകദേശം 50 നേതാക്കൾ ഇതോടെ പാർട്ടി സംഘടനാ സംവിധാനത്തിന്റെ പടിയിറങ്ങും.ജില്ലകളിൽ 75 വയസ്സ് ഉറപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കും ഇളവിനും സാധ്യതയില്ല. സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ മുൻമന്ത്രിയും സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ, കെ.ആർ.ചന്ദ്രമോഹൻ, സി.എൻ.ജയദേവൻ, വി.ചാമുണ്ണി എന്നിവർ സംസ്ഥാന സമ്മേളനത്തോടെ ഒഴിവാകും.
ജില്ലാ സെക്രട്ടറിമാർക്ക് പരമാവധി 3 ടേമാണുള്ളത്. ഇതും 65 വയസ്സ് പ്രായപരിധിയും കണക്കിലെടുക്കുമ്പോൾ എറണാകുളം, കോട്ടയം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിൽ പുതിയ സെക്രട്ടറിമാർ വരും. 2 ജില്ലാ അസി.സെക്രട്ടറിമാരിൽ ഒരാളുടെ പ്രായപരിധി 50 വയസ്സാണ്.
ജനറൽ സെക്രട്ടറിയായ ഡി.രാജയ്ക്ക് 76 വയസ്സായി. 2019 ൽ ജനറൽ സെക്രട്ടറി പദത്തിലെത്തിയ അദ്ദേഹം ഒരു ടേം കൂടി തുടരണമെന്ന അഭിപ്രായം പാർട്ടിയിലുണ്ടെങ്കിലും സ്വയം ഇളവ് നേടുന്നതിലെ അസ്വാഭാവികതയും ചർച്ചയാകുന്നു. സംസ്ഥാന, ദേശീയ ഘടകങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അടുത്ത ദേശീയ കൗൺസിൽ തയാറാക്കുന്ന മാർഗരേഖ ഇക്കാര്യത്തിൽ വ്യക്തത വരുത്തും.‘ശബ്ദരേഖ’വിശദീകരിച്ച് കമലയും ദിനകരനും
∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പുറത്തുവന്ന സംഭാഷണത്തിന്റെ ഭാഗമായ കമല സദാനന്ദനും കെ.എം.ദിനകരനും അദ്ദേഹത്തെ ഫോണിൽ വിളിച്ചു ഖേദം അറിയിച്ചു. ബിനോയ് അതു കേട്ടതല്ലാതെ പ്രതികരിച്ചില്ലെന്നാണ് അറിയുന്നത്. 24നു ചേരുന്ന പാർട്ടി നിർവാഹകസമിതി ഇക്കാര്യം ചർച്ച ചെയ്യട്ടെ എന്ന നിലപാടാണ് അദ്ദേഹത്തിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.