അബുദാബി: ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചതായും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു.
യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാംപ് വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എത്രയും വേഗം യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയം ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട പങ്കാളികളുടെയും പരിഗണനയിലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഷെംഗൻ ടൂറിസ്റ്റ് വീസയ്ക്ക് സമാനമായ ഒരു ഏകീകൃത ടൂറിസ്റ്റ് വീസ പുറത്തിറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവരികയായിരുന്നു. ഈ വീസ നിലവിൽ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളിലും വിദേശ വിനോദസഞ്ചാരികൾക്ക് ഒറ്റ വീസയിൽ സഞ്ചരിക്കാൻ സാധിക്കും.ഈ ഏകീകൃത വീസ പ്രാദേശിക ടൂറിസം മേഖലയ്ക്കും മൊത്തത്തിലുള്ള സാമ്പത്തിക വ്യവസ്ഥയ്ക്കും ഒരു വലിയ മുന്നേറ്റം നൽകുമെന്നും, അതുപോലെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഏറെക്കാലമായി കാത്തിരിക്കുന്ന ഈ ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ, മേഖലയിലെ ബിസിനസ് സംബന്ധമായ യാത്രകളും വിനോദയാത്രകളും വർധിപ്പിക്കുമെന്നുാണ് കരുതപ്പെടുന്നത്.
ഗൾഫ് -അറബ് രാജ്യങ്ങളിലെ സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ജിസിസി രാജ്യങ്ങൾ 68.1 ദശലക്ഷം സന്ദർശകരെ സ്വീകരിക്കുകയും 110.4 ബില്യൻ ഡോളർ വരുമാനം നേടുകയും ചെയ്തു. ഇത് കോവിഡ് 19 ന് മുൻപുള്ളതിനേക്കാൾ 42.8 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (ഡബ്ല്യുടിടിസി) റിപ്പോർട്ട് അനുസരിച്ച് യുഎഇയുടെ സാമ്പത്തിക മേഖലയിലേക്ക് ടൂറിസം വലിയ സംഭാവനയാണ് നൽകുന്നത്.കഴിഞ്ഞ വർഷം മാത്രം ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം 833,000 ആയി ഉയർന്നു. 2030 ഓടെ ഇത് ഒരു ദശലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ്, പ്രാദേശിക ടൂറിസത്തിന്റെ ഒരു പ്രധാന കേന്ദ്രമായി വളർന്നു കഴിഞ്ഞു. 2025 ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 7.15 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബായിൽ എത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.