തിരുവനന്തപുരം : പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ രൂപീകരിച്ച പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് അധികമായി വേണ്ടിവരുന്ന തുകയുടെ ബാധ്യത ഇനി പൂർണമായി കെഎസ്ഇബിക്ക്. നിലവിലെ കണക്കനുസരിച്ച് 20,000 കോടിയിലധികം രൂപയാണ് കെഎസ്ഇബി കണ്ടെത്തേണ്ടത്.
പെൻഷൻ ആനുകൂല്യങ്ങളിൽ കെഎസ്ഇബിയുടെ ഉത്തരവാദിത്തം സംബന്ധിച്ചു മുൻപുണ്ടായിരുന്ന ഉത്തരവിലെ ഭാഗം 2023ൽ ഒഴിവാക്കപ്പെട്ടതിനെതിരെ പെൻഷൻകാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് അതു പുനഃസ്ഥാപിച്ചത്. 2013ൽ കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയായി പുനഃസംഘടിപ്പിച്ചപ്പോൾ, അതുവരെയുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ബാധ്യതകൾ സർക്കാരും കെഎസ്ഇബിയും പങ്കിടുമെന്നായിരുന്നു വ്യവസ്ഥ.
അതിനായി രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റിലേക്ക് സർക്കാർ നൽകേണ്ടത് 3751 കോടി രൂപയും പലിശയും ഉൾപ്പെടെ 5861 കോടി രൂപയായിരുന്നു. 2013 മുതൽ 10 വർഷത്തേക്ക് ലഭിക്കേണ്ട വൈദ്യുതി ഡ്യൂട്ടി തുക കെഎസ്ഇബിക്കു നൽകിയതിലൂടെ സർക്കാർ ഈ വിഹിതം കൊടുത്തുതീർത്തു. 2023 ഒക്ടോബർ 31ന് ഈ കാലാവധി അവസാനിച്ചു. തുടർന്നുള്ള വൈദ്യുതി ഡ്യൂട്ടി ട്രഷറിയിൽ നിക്ഷേപിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവിലാണ് കെഎസ്ഇബിയുടെ ബാധ്യതകൾ ഉൾപ്പെടുന്ന ഉപവകുപ്പ് ഒഴിവാക്കിയത്.
ഉത്തരവ് പാലിച്ചില്ല; തുക വകമാറ്റി
സർക്കാർ നൽകിയ തുകയും കെഎസ്ഇബി കടപ്പത്രത്തിലൂടെ കണ്ടെത്തിയ 8144 കോടി രൂപയും ഉൾപ്പെടെ 12419 കോടി രൂപ മാസ്റ്റർ ട്രസ്റ്റിൽ നിക്ഷേപിച്ച് പലിശയുൾപ്പെടെയുള്ള വരുമാനങ്ങളിലൂടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്നായിരുന്നു വ്യവസ്ഥ. കെഎസ്ഇബി ഇതുവരെ മാസ്റ്റർ ട്രസ്റ്റിൽ ഒരു നിക്ഷേപവും നടത്തിയിട്ടില്ല. സർക്കാർ നൽകിയ തുകയുൾപ്പെടെ വകമാറ്റി ചെലവഴിച്ചു. കടപ്പത്രങ്ങളിലൂടെ സമാഹരിച്ച തുക 24% പിഴപ്പലിശ സഹിതം മാസ്റ്റർ ട്രസ്റ്റിൽ അടയ്ക്കണമെന്ന 2024 സെപ്റ്റംബറിലെ സർക്കാർ ഉത്തരവും പാലിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.