ഒരിടത്ത് ദളിത് സ്നേഹം..മറുവശത്ത് ദളിതരെ വേട്ടമൃഗം..സർക്കാരിന് തലവേദനയായി പേരൂര്‍ക്കട സംഭവം

തിരുവനന്തപുരം ;സ്വര്‍ണമാല മോഷണം പോയെന്ന പരാതിയില്‍ ദലിത് യുവതി ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് ക്രൂരമായി മാനസിക പീഡനത്തിനിരയാക്കി 25 ദിവസം പിന്നിടുമ്പോള്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് മുഖംമിനുക്കാന്‍ പൊലീസ്.


അപ്പോഴും ബാക്കിയാകുന്നത് നിയമപാലന സംവിധാനത്തില്‍ ഇപ്പോഴും തുടരുന്ന പുഴുക്കുത്തുകളെക്കുറിച്ചും സാധാരണക്കാര്‍ക്ക് നീതിയുടെ വാതില്‍ എത്രത്തോളം ദുഷ്‌കരമാണെന്നുള്ളതിനെക്കുറിച്ചുള്ള ആശങ്കകളും ചോദ്യങ്ങളുമാണ്. ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികം നാളെ ആഘോഷിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നീതിനിഷേധവും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് സംവിധാനത്തില്‍നിന്നുള്ള വീഴ്ചയും സംബന്ധിച്ച് ദലിത് യുവതി നടത്തിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനും തലവേദനയായി.

ബിന്ദുവിന്റെ പ്രശ്‌നം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും കോണ്‍ഗ്രസ് ഉള്‍പ്പെടെ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് തല്‍ക്കാലം തലയൂരാന്‍ സര്‍ക്കാര്‍ നീക്കം ദ്രുതഗതിയിലാക്കിയത്. ഏപ്രില്‍ 18ന് നഷ്ടപ്പെട്ട മാലയുടെ പേരില്‍ ഓമനയെന്ന സ്ത്രീ 23ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്നുച്ചയ്ക്ക് ബിന്ദുവിനെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചത്. 

വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ സ്‌റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.വിഷയത്തില്‍ പേരൂര്‍ക്കട പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് സ്‌പെഷല്‍ ബ്രാഞ്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. പ്രാഥമികനടപടി പോലും പൂര്‍ത്തിയാക്കാതെയാണ് ബിന്ദുവിനെ പ്രതിയാക്കിയത്. അനാവശ്യമായി ബിന്ദുവിനെ ദേഹ പരിശോധനയും നടത്തി. മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണ്.


പരാതി വന്നത് 23നും. വൈകിവന്ന പരാതി ആയിട്ടും പരാതിക്കാരുടെ വീട് പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണം നടന്നു എന്നുറപ്പാക്കാതെയും മോഷണം നടന്ന സ്ഥലം പരിശോധിക്കാതെയും പ്രതിയെ തീരുമാനിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സ്വര്‍ണമാല മോഷ്ടിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയ വീട്ടുകാര്‍ക്കെതിരെയും നടപടി വേണമെന്നാണ് ബിന്ദു ആവശ്യപ്പെടുന്നത്. പരാതിക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള സ്വാധീനമാണോ പൊലീസിന്റെ നടപടികള്‍ക്കു പിന്നിലെന്നു പരിശോധിക്കപ്പെടുക തന്നെ വേണം.

പരാതിക്കാരുടെ വാക്ക് മാത്രം വിശ്വസിച്ച പൊലീസ് അവരുടെ വീട് പരിശോധിക്കാന്‍ പോലും കൂട്ടാക്കിയില്ല. സ്ത്രീകളെ രാത്രിയില്‍ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന ചട്ടം ലംഘിച്ച പൊലീസ് ബിന്ദുവിനു ഭക്ഷണം പോലും നിഷേധിച്ചത് ക്രൂരമായ മനുഷ്യാവകാശലംഘനമാണ്. നിരപരാധിത്വം ആവര്‍ത്തിച്ചിട്ടും ചോദ്യം ചെയ്യല്‍ തുടരുമ്പോഴാണ് ബിന്ദു കുറച്ചു വെള്ളം ആവശ്യപ്പെട്ടത്. എന്നാല്‍ ശുചിമുറിയിലെ ബക്കറ്റില്‍നിന്ന് എടുത്തു കുടിക്കൂവെന്നാണ് പ്രസന്നന്‍ എന്ന പൊലീസുകാരന്‍ പറഞ്ഞത്. 23ന് രാത്രി 9ന് കൃത്യമായ മൊഴിയോ വിവരമോ കിട്ടാതെ തന്നെ ബിന്ദുവിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. 

വീട്ടുജോലിക്കു പോയ അമ്മ മടങ്ങിവരാന്‍ വൈകുന്നതില്‍ ആകുലപ്പെട്ടിരുന്ന രണ്ടു പെണ്‍മക്കളുള്ള വീട്ടിലേക്കാണ് ഒരു മോഷ്ടാവിനെപ്പോലെ ബിന്ദുവിനെയും കൊണ്ടു പൊലീസെത്തിയത്. മാല കിട്ടാതെ വന്നതോടെ തിരിച്ചു വീണ്ടും സ്‌റ്റേഷനിലെത്തിച്ച് രാത്രി മുഴുവന്‍ ചോദ്യം ചെയ്തു. വനിതകളെ സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ തരത്തിലുള്ള ചട്ടങ്ങളും ലംഘിച്ചാണ് പൊലീസ് ബിന്ദുവിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചത്. വീട്ടിലേക്കു വിളിച്ചറിയിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടെങ്കിലും അതിനും അനുവദിച്ചില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !