ന്യൂഡൽഹി: പാകിസ്താനിൽനിന്ന് ഉണ്ടാവുന്ന ഭീകരപ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയയ്ക്കാൻ നീക്കമുള്ളതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കുമെന്നാണ് വിവരം.അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായ നിലപാട് അവതരിപ്പിക്കാനുള്ള ഏകോപിത ശ്രമത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ചർച്ച നടത്തുകയാണ്. ഇതിനുശേഷം പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്.പാക് മണ്ണിൽനിന്ന് തുടർച്ചയായി ഉണ്ടാകുന്ന ഭീകരതയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകതയും പ്രത്യാഘാതങ്ങളും സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാട് പ്രതിനിധി സംഘം വിദേശ സർക്കാരുകൾ, മാധ്യമങ്ങൾ എന്നിവരോട് വിശദീകരിക്കും.
പാക് പ്രകോപനങ്ങൾ, ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകത, കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടായാൽ ഭാവിയിൽ സമാനമായ നടപടികൾ ഉണ്ടാകാനുള്ള സാധ്യത, ഭീകരത വളർത്തുന്നതിലും അതിന്റെ ആഗോള പ്രത്യാഘാതങ്ങളിലും പാകിസ്താന്റെ പങ്ക് എന്നിവയ്ക്കൊപ്പം ഓപ്പറേഷൻ സിന്ദൂർ ഭീകരരുടെ ഒളിത്താവളങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും വ്യക്തമാക്കുകയായിരിക്കും സംഘത്തിന്റെ ലക്ഷ്യം.
10 ദിവസത്തെ കാലയളവിൽ എട്ട് സംഘങ്ങൾ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. ഓരോ പ്രതിനിധി സംഘത്തിലും 5-6 എംപിമാർ, വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ, സർക്കാർ പ്രതിനിധി എന്നിവരുണ്ടാകും. എംപിമാരോട് അവരുടെ പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും തയ്യാറാക്കി വെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിനിധി സംഘങ്ങൾ മെയ് 22-ന് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് പുറപ്പെടാനും ജൂൺ ആദ്യവാരം തിരിച്ചെത്താനുമാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.