ന്യൂഡൽഹി; പാക്ക് ചാരപ്പണിയിൽ അറസ്റ്റിലായ ഹരിയാനയിൽ നിന്നുള്ള വ്‌ലോഗർ ജ്യോതി മൽഹോത്രയെ യുട്യൂബിൽ മാത്രം പിന്തുടർന്നിരുന്നത് 3.85 ലക്ഷം പേർ. യാത്രാവിവരണവും അനുഭവകഥകളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ജ്യോതി ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ചാരവൃത്തിയിലേക്ക് മാറിയത്.
‘ലൈക്കുകൾ’ വാരിക്കൂട്ടിയിരുന്ന വ്ലോഗർ ഇന്ന് എത്തിനിൽക്കുന്നത് പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തി എന്ന ഗുരുതര ആരോപണങ്ങൾക്കു മുന്നിലാണ്. പാക്ക് രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യൻ ‘ഇൻഫ്ലൂവൻസർ’മാരെ നോട്ടമിടുകയാണോ? പെട്ടെന്നുള്ള ജ്യോതിയുടെ സാമ്പത്തിക വളർച്ച തന്നെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ പരിശോധിക്കുന്നത്.യുട്യൂബ് വരുമാനം കൊണ്ട് മാത്രം ഇത്രയും യാത്രകൾ നടത്താൻ സാധിക്കുമോയെന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെ എട്ട് രാജ്യങ്ങളിലേക്കാണ് ജ്യോതി യാത്ര ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരവും ജ്യോതി മൽഹോത്രയ്ക്കു നേരിട്ട് ലഭ്യമായിരുന്നില്ല, പക്ഷേ അവർ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു.
വ്ലോഗർ, ഇൻഫ്ലൂവൻസർ എന്നീ നിലകളിൽ ജ്യോതിയെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തിയെന്നാണ് ഹരിയാന പൊലീസിന്റെ നിഗമനം.ജ്യോതിയുടെ സാമ്പത്തിക ഇടപാടുകൾ, യാത്രാ വിശദാംശങ്ങൾ എന്നിവയെല്ലാം ഹരിയാന പൊലീസും കേന്ദ്ര ഏജൻസികളും പരിശോധിക്കുകയാണ്. വരുമാനത്തിന് അനുസൃതമല്ലാത്ത ആഡംബര ജീവിതശൈലിയാണ് ജ്യോതിയുടെതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സീറ്റുകളിലാണ് ജ്യോതി യാത്ര ചെയ്തിരുന്നത്.
ആഡംബര ഹോട്ടലുകളിലെ താമസം, ഫൈവ് സ്റ്റാർ നിലവാരമുള്ള റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം തുടങ്ങി വരവിൽ കവിഞ്ഞ ചെലവ് ജ്യോതിക്ക് ഉണ്ടായിരുന്നുവെന്ന് ഹരിയാന പൊലീസ് പറയുന്നു.പാക്കിസ്ഥാനിൽ വിഐപി പരിഗണനയാണ് ജ്യോതിക്കു ലഭിച്ചിരുന്നത്. ചൈനയിലും സന്ദർശനം നടത്തി. ചൈനയിലെ യാത്രയ്ക്കിടെ ജ്യോതി ആഡംബര കാറുകളിൽ സഞ്ചരിക്കുകയും വിലകൂടിയ ആഭരണശാലകൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
ജ്യോതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ന്യൂഡൽഹിയിലെ പാക്ക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷിനെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജ്യോതിയും അറസ്റ്റിലായത്. ജ്യോതിയുടെ ലാപ്‌ടോപ്പിന്റെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇത് വൈകാതെ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി കശ്മീരിലും പാക്കിസ്ഥാനിലും സന്ദർശനം നടത്തിയതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.