ഡൽഹി: ജൂലായ് ഒന്നുമുതൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കാൻ അനുമതിയുണ്ടായിരിക്കില്ലെന്ന് ഡൽഹി സർക്കാർ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്.
2025 ഏപ്രിലിൽ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നായിരുന്നു ഈ നിർദേശം. ഇത്തരം വാഹനങ്ങളെ തിരിച്ചറിയാൻ ഇന്ധന പമ്പുകളിൽ ക്യാമറ സ്ഥാപിക്കുന്നത് ഏതാണ്ട് പൂർത്തിയായെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ക്യാമറകൾ സ്ഥാപിക്കുന്നത് ഭൂരിഭാഗം പൂർത്തിയായെന്നും 10–15 ഇന്ധന പമ്പുകളിൽ മാത്രമാണ് ഇനി ഇവ ഘടിപ്പിക്കാനുള്ളതെന്നും ഒരു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്തു. നഗരത്തിലുടനീളമുള്ള ഏകദേശം 400 പെട്രോൾ പമ്പുകളിലും 160 സിഎൻജി ഔട്ട്‌ലെറ്റുകളിലും സ്ഥാപിക്കൽ ജോലികൾ നടന്നുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.ജൂലായ് ഒന്നു മുതൽ കാലാവധി കഴിഞ്ഞ എല്ലാ വാഹനങ്ങൾക്കും, പ്രത്യേകിച്ച് 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്ന് ഡൽഹിയിലെ ഇന്ധന പമ്പുകൾക്ക് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന്റെ ഉത്തരവിൽ നിർദേശമുണ്ടായിരുന്നു.ഈ ഉത്തരവ് നടപ്പിലാക്കാൻ, ജൂൺ 30-നകം എല്ലാ ഇന്ധന പമ്പുകളും ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ സ്ഥാപിക്കേണ്ടതുണ്ട്. കാലാവധി കഴിഞ്ഞ വാഹനങ്ങളെ ഈ ക്യാമറകൾ സ്വയം കണ്ടെത്തുകയും ചെയ്യും. ANPR സംവിധാനം തിരിച്ചറിഞ്ഞതോ മറ്റേതെങ്കിലും നിരീക്ഷണ രീതിയിലൂടെ കണ്ടെത്തിയതോ ആയ വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുകയും മോട്ടോർ വാഹന നിയമം, 1989 അനുസരിച്ച് കൂടുതൽ നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം എന്നും ഡൽഹി ഗതാഗത വകുപ്പ് ഒരു പൊതു അറിയിപ്പിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം വാഹനങ്ങളുടെ ഉടമകൾ അവയെ എൻസിആറിന് (നാഷണൽ ക്യാപിറ്റൽ റീജിയൺ) പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടാനോ അല്ലെങ്കിൽ ഒരു രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് ഫെസിലിറ്റിയിൽ (RVSF) വെച്ച് അവയെ സ്ക്രാപ്പ് ചെയ്യാനോ വകുപ്പ് നിർദേശിച്ചു.
സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കിലും ചില പ്രായോഗിക വെല്ലുവിളികളുണ്ടെന്ന് ഡൽഹി പെട്രോൾ ഡീലേഴ്സ് അസോസിയേഷന്റെ ഒരു പ്രതിനിധി ചൂണ്ടിക്കാട്ടിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു. കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയാൽ അവ പ്രഖ്യാപിക്കാനായി ക്യാമറകളും സ്പീക്കർ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, അലേർട്ടുകൾ പലപ്പോഴും വൈകിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സാധാരണയായി വാഹനം ഇന്ധനം നിറച്ച് കഴിഞ്ഞ ശേഷമായിരിക്കും ഇത്. ഈ ആശങ്കകൾ പരിഹരിക്കാൻ ഗതാഗത വകുപ്പുമായി കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹിയിൽ നിരോധിച്ചുകൊണ്ട് 2018-ലാണ് സുപ്രീം കോടതി ഉത്തരവ് വന്നത്. കൂടാതെ, അത്തരം വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ച് 2014-ൽ നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ ഉത്തരവും ഉണ്ടായിരുന്നു. പരിസ്ഥിതി സംബന്ധമായ ഇത്തരം നിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ കടുത്ത നടപടികൾക്ക് പിന്നിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.