ഒന്നേകാൽ ലക്ഷം ശമ്പളം, മികച്ച ജോലി; എല്ലാം തകർത്തത് കാറപകടം, എന്നിട്ടും തളരാത്തൊരു ഡെലിവറി പാട്ണർജീവിതം കൂരിരുട്ടിലേക്ക് തള്ളി വിടുമ്പോളും പ്രതീക്ഷയുടെ പുതുവെളിച്ചത്തിൽ ആത്മവിശ്വാസം മുറുകെ പിടിച്ച് മുന്നോട്ട് നടക്കുന്ന ചില മനുഷ്യരുണ്ട്.
പ്രതീക്ഷകൾ അവസാനിച്ചു എന്ന് തോന്നുന്നിടത്ത് അവരാണ് നമുക്ക് ഊർജം പകരുക. അത്തരത്തിൽ ഊർജം പകരുന്ന കഥയാണ് പൂനെയിലെ ഒരു സൊമാറ്റോ ഡെലിവറി പാര്‍ട്ണറുടേത്. പൂനെ സ്വദേശിയായ ശ്രിപാല്‍ ഗാന്ധി ഒരു ദിവസം സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.ഭക്ഷണമെത്തി അത് കഴിക്കാനായി എടുത്തപ്പോഴാണ് താൻ ഓർഡർ ചെയ്തതിൽ പകുതി സാധനങ്ങളും പാക്കറ്റിൽ ഇല്ല എന്ന് മനസിലായത്. ശ്രിപാൽ ഉടനെ ഡെലിവറി പാട്ണറെ വിളിച്ച് വിളിച്ച് കാര്യം പറയുകയും, പാക്കറ്റിൽ ഇല്ലാത്ത സാധനങ്ങൾ എത്തിച്ച് നൽകിയാൽ 20 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഭക്ഷണമെത്തിച്ച് ഡെലിവറി പാട്ണർ പോയ ശേഷം 'അയാൾ എനിക്ക് തന്നിട്ട് പോയത് വെറുമൊരു ഉച്ചഭക്ഷണമായിരുന്നില്ല, ജീവിതത്തിലെ ഒരു പ്രധാന പാഠമായിരുന്നു.' എന്ന് ശ്രിപാൽ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു. മറന്ന് പോയ ഭക്ഷണം തിരികെ ഏൽപ്പിക്കാൻ വന്നയാൾക്ക് ടിപ്പ് നൽകാൻ പാട്ണർ തീരുമാനിച്ചിരുന്നു.എന്നാൽ ശ്രിപാലിനെ അതിശയിപ്പിച്ചുകൊണ്ട് അയാൾ ആ പണം വാങ്ങാൻ തയ്യാറായില്ല. 'ഈ ജോലി ഞാൻ അഭിമാനത്തോടെ ചെയ്യുന്നു. എനിക്ക് ഒരു ഉപജീവനമാർഗം തന്ന സൊമാറ്റോയോട് കടപ്പാടുണ്ട്. അതിനാൽ കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്ന് ആഗ്രഹമുണ്ട്.' എന്നായിരുന്നു പണം നിഷേധിച്ചുകൊണ്ട് ഡെലിവറി പാട്ണർ പറഞ്ഞ വാക്കുകള്‍.
സംഭവത്തെ കുറിച്ച് ശ്രിപാല്‍ പറയുന്നത് ഇപ്രകാരമാണ്. 'ആ ഡെലിവറി പാട്ണർ ഭിന്നശേഷിക്കാരനായിരുന്നു. അയാളുടെ ഇടതുവശം ഒരു അപകടത്തിൽ തളർന്നതായിരുന്നു. ആ അപകടം തളർത്തിയത് അദ്ദേഹത്തിന്റെ ഇടത് ഭാഗം മാത്രമായിരുന്നില്ല, ജീവിതം കൂടിയായിരുന്നു. അപകടത്തോടെ അന്നുവരെ ചെയ്ത് പോന്നിരുന്ന വലിയ ശമ്പളമുള്ള ജോലി നഷ്ടമായി.പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന അദ്ദേഹം തൊഴിൽരഹിതനായി. കാർ അപകടത്തിൽ ഒരു വശം തളർന്നിട്ടും ജോലി പോയിട്ടും തോൽക്കാൻ അയാൾ തയ്യാറായില്ല. പിന്നീട് പല ജോലികൾക്കും ശ്രമിച്ചെങ്കിലും അപകടം ബാക്കിവച്ച പരിമിതികൾ അയാളുടെ അവസരങ്ങൾ തടഞ്ഞു' ശ്രിപാല്‍ കുറിച്ചു
ആരെയും ആശ്രയിക്കാതെ ജോലി ചെയ്യാനും കുടുംബം പുലർത്താനും അയാൾക്ക് അവസരം നൽകിയത് സൊമാറ്റോ ആയിരുന്നു. വലിയ ശമ്പളമുള്ള ജോലി നഷ്ടപ്പെട്ടെങ്കിലും ഉള്ളതിൽ തൃപ്തനായി ജീവിക്കാൻ അയാൾ തീരുമാനിച്ചു. ഇപ്പോൾ സൊമാറ്റോയിൽ നിന്നുള്ള വരുമാനം കൊണ്ട് മകളെ ബിഡിഎസ് (ദന്ത ഡോക്ടർ) കോഴ്‌സ് പഠിപ്പിക്കുകയാണ് അദ്ദേഹം. എന്നും ശ്രിപാല്‍ പറയുന്നു.
'എനിക്ക് വൈകല്യങ്ങളുണ്ടായിരിക്കാം, എന്നാൽ അതിനെ മറികടന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. എന്റെ ജീവിതത്തിന് മറ്റൊരു വഴിത്തിരിവായ സൊമാറ്റോയ്ക്ക് ചീത്തപ്പേരുണ്ടാകുന്നത് ബുദ്ധിമുട്ടാണ്.' എന്നായിരുന്നു ആ ഡെലിവറി പാട്ണര്‍ പറഞ്ഞതെന്നും ശ്രിപാല്‍ പറയുന്നു.
നിരവധി പേരാണ് ശ്രിപാലിന്‍റെ പോസ്റ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജീവിതത്തില്‍ ഉണ്ടാവുന്ന തിരിച്ചടികളില്‍ തളരാതെ പോരാടുന്നവര്‍ക്ക് ഉദാഹരണമാണ് ഈ സൊമാറ്റോ ഡെലിവറി പാട്ണര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.