തൃശൂര്‍: ചേരുംകുഴിയില്‍ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്ത് വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിൻ്റെ മകന്‍ സരുണ്‍ സുരേഷാണ് മരിച്ചത്. ചേരുംകുഴി മൂഴിക്കുകുണ്ടിലെ കുളത്തിൽ ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.
മീന്‍പിടിക്കാനായി അടുത്തുള്ള കുളത്തിലേക്ക് സഹോദരനൊപ്പം പോയതായിരുന്നു സരുണ്‍. എന്നാല്‍ ഇതിനിടയില്‍ സഹോദരന്‍ കാല്‍വഴുതി കുളത്തില്‍ വീണു. സഹോദരനായ വരുണിനെ രക്ഷിക്കാനായി സരുണ്‍ കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ സരുണും കുളത്തിൽ മുങ്ങി.ഉടന്‍ തന്നെ നാട്ടുകാരെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സരുണിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.അതേ സമയം, സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനുൾപ്പടെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
ഇതിനിടയിലാണ് വിവിധയിടങ്ങളിൽ നിന്ന് അപകട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും വടക്കൻ ജില്ലകളിൽ പ്രളയ മുന്നറിയിപ്പുകളും ഇതിനോടകം സർക്കാർ നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലേർട്ട് നിലനിൽക്കുകയാണ്. ഈ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാനാണ് നിർദേശം.
പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാവണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല എന്നും മുന്നറിയിപ്പുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.