തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ്. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടത്.
ജയിലിനുളളിലെ അതീവ സുരക്ഷയുളള മേഖലയായ യു ടി ബ്ലോക്കില്‍ ആത്മഹത്യാശ്രമം നടന്നത് ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് യു ടി ബ്ലോക്കുകളാണ് ഉളളത്. യുടി എ, യു ടി ബി എന്നിവയാണ് അവ.അതില്‍ ജയിലിനുളളിലെ ജയില്‍ എന്നറിയപ്പെടുന്ന യുടി ബി ബ്ലോക്കിലാണ് അഫാനെ പാര്‍പ്പിച്ചിരുന്നത്. ഏഴ് സെല്ലുകളാണ് യുടി ബി ബ്ലോക്കിലുളളത്. സിസിടിവി നിരീക്ഷണത്തിനു പുറമേ 24 മണിക്കൂറും വാര്‍ഡന്മാരുടെ നേരിട്ടുളള നിരീക്ഷണവുമുളള മേഖലയാണിത്.
കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ചാണ് ഇരുപത്തിമൂന്നുകാരനായ അഫാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അന്ന് അടിയന്തരമായി ചികിത്സ നല്‍കിയാണ് ഇയാളെ രക്ഷിച്ചത്. എന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് ചോദ്യംചെയ്യലിനിടെ അഫാന്‍ പൊലീസിനോട് പറഞ്ഞു.
ആത്മഹത്യാപ്രവണത കാണിക്കുന്നതിനാല്‍ സെല്ലില്‍ അഫാനെ നിരീക്ഷിക്കാന്‍ ഒരു തടവുകാരനെയും സ്ഥിരമായി ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.ശുചിമുറിയില്‍ തൂങ്ങിമരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംഐസിയുവിലാണ് അഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്.
പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്.
മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.