ബെംഗളൂരു: ഉപയോക്താവിനോട് കന്നഡയില്‍ സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന മാനേജരെ എസ്ബിഐ സ്ഥലം മാറ്റിയതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മാനേജരുടെ നടപടിയെ അപലപിച്ച് പങ്കുവെച്ച സാമൂഹികമാധ്യമ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയുംചെയ്ത ബാങ്ക് മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ എസ്ബിഐയുടെ നടപടിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ ഈ വിഷയം ഇവിടെ അവസാനിപ്പിക്കാമെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.എല്ലാ ബാങ്ക് ജീവനക്കാരും ഉപയോക്താക്കളോട് മാന്യമായി പെരുമാറുകയും പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കുകയും വേണം. ബാങ്ക് ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച പരിശീലനം നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയാണ്. പ്രാദേശിക ഭാഷയെ ബഹുമാനിക്കുക എന്നാല്‍ ജനങ്ങളെ ബഹുമാനിക്കുക എന്നതാണെന്നും മുഖ്യമന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.കഴിഞ്ഞദിവസമാണ് കര്‍ണാടകയിലെ അനേകല്‍ സൂര്യനഗര എസ്ബിഐ ശാഖയില്‍നിന്നുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഇത് കര്‍ണാടകയാണെന്നും കന്നഡ സംസാരിക്കണമെന്നും ഉപയോക്താവ് ആവശ്യപ്പെട്ടപ്പോള്‍ ബാങ്ക് മാനേജരായ യുവതി അതിന് വിസമ്മതിക്കുകയായിരുന്നു. നിങ്ങള്‍ അല്ല തനിക്ക് ജോലി നല്‍കിയതെന്നും മാനേജര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ഉപയോക്താവ് ഇത് കര്‍ണാടകയാണെന്ന് പറഞ്ഞപ്പോള്‍ ഇത് ഇന്ത്യയാണെന്നായിരുന്നു മാനേജരുടെ മറുപടി. താന്‍ നിങ്ങള്‍ക്കുവേണ്ടി കന്നഡ സംസാരിക്കില്ലെന്നും ഹിന്ദിയിലേ സംസാരിക്കുകയുള്ളൂവെന്നും മാനേജര്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ വൈറലായതോടെ ബാങ്ക് മാനേജര്‍ക്കെതിരേ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബിജെപി എംപി തേജസ്വി സൂര്യ അടക്കമുള്ളവര്‍ മാനേജരെ വിമര്‍ശിക്കുകയുംചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.