തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഗോകുല്‍ ഗോപിനാഥ് അംഗത്വം സ്വീകരിച്ചത്. കോളേജ് വളപ്പില്‍ മദ്യപിച്ച് നൃത്തംചെയ്ത സംഭവത്തില്‍ 2022 ഡിസംബറില്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ ഗോപിനാഥിനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു.
'കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലാണ് ഞാന്‍ ജനിച്ചത്. ബിജെപിയെ ഇഷ്ടമായതുകൊണ്ട് കൂടുതല്‍ ഊര്‍ജത്തോടെയും രാഷ്ട്രീയ ബോധത്തോടെയും പ്രവര്‍ത്തിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പവര്‍ ക്ലസ്റ്ററിന്റെ ഭാഗമായില്ലെങ്കില്‍ അവിടെ നിലനില്‍പ്പില്ല. ഇന്ന് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമൊന്നുമില്ല, രണ്ടിലും നടക്കുന്നത് അഴിമതി തന്നെ. സന്തോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് എന്നെ വ്യക്തിഹത്യ ചെയ്തു', ഗോകുല്‍ ഗോപിനാഥ് പറഞ്ഞു.പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016ലെ തിരഞ്ഞെടുപ്പിൽ എകെജി സെന്ററിലെ എൽഡിഎഫിന്റെ വാർ റൂം ഇൻചാർജ് ആയിരുന്നു ഗോകുൽ ഗോപിനാഥ്. പത്താം വയസ്സ് മുതൽ ബാലസംഘത്തിലൂടെയാണ് ഗോകുൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തനം തുടങ്ങിയത്. 2021ൽ എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും കേരള സർവ്വകലാശാല സെനറ്റ് സിൻഡിക്കേറ്റംഗമായും പ്രവർത്തിച്ചു. കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറി ചുമതലയുമുണ്ടായിരുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ഷൈന്‍ലാല്‍ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഷൈന്‍ ലാലിനൊപ്പം നിതിന്‍ എസ്.ബി. (മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്, കോവളം, വെങ്ങാനൂര്‍), നിതിന്‍ എം.ആര്‍. (മുന്‍ യൂണിറ്റ് പ്രസിഡന്റ്, രാജാജി നഗര്‍, യൂത്ത് കോണ്‍ഗ്രസ്), ആല്‍ഫ്രഡ് രാജ് (കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ്, സിഎസ്‌ഐ ലോ കോളേജ്, പാറശ്ശാല), അമല്‍ സുരേഷ് (വാര്‍ഡ് വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്, തൃക്കണ്ണാപുരം വാര്‍ഡ്), അഖില്‍ രാജ് പി.വി. (അരുവിക്കര മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്; മുന്‍ യൂണിറ്റ് പ്രസിഡന്റ്, ചാക്ക ഐടിഐ, കെഎസ്യു) എന്നിവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.