ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിലവിൽ 257 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലെ കിങ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിന്നാലും അമ്പത്തിനാലും വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. ഇരുവരും മറ്റ് രോഗങ്ങളാൽ ചികിത്സയിലായിരുന്നുവെന്നും കോവിഡ് വൈറസിനാൽ മാത്രം മരണപ്പെട്ടവരെല്ലെന്നും കെഇഎം ആശുപത്രി അധികൃതർ വ്യക്തമാക്കി.
രോഗബാധിതരിൽ ഭൂരിഭാഗവും കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. മേയ് 19 വരെയുള്ള കണക്കുകളാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തിന്റെ ജനസംഖ്യ പരിഗണിക്കുമ്പോൾ വളരെ ചെറിയ നിരക്കാണ് ഇതെന്ന വിലയിരുത്തലിലാണ് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരിലും ഹോങ്കോങ്ങിലും രോഗികളുടെ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് തിങ്കളാഴ്ച അവലോകനയോഗം നടത്തിയിരുന്നു. നിലവിൽ രാജ്യത്തെ കോവിഡ് നിരക്കുകൾ നിയന്ത്രണ വിധേയമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.സിംഗപ്പൂർ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈവർഷം ഏപ്രിൽ 27 മുതൽ മേയ് 3 വരെ 14,200 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് തൊട്ടുമുമ്പത്തെ ആഴ്ചയിൽ ഈ നിരക്ക് 11,100 ആയിരുന്നു. തായ്ലന്റിൽ മേയ് 11 മുതൽ 11 വരെ 33,030 കോവിഡ് കേസുകളും ബാങ്കോക്കിൽ 6000 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോങ്കോങ്ങിൽ വെറും നാലാഴ്ചയിൽ കോവിഡ് നിരക്കുകൾ 6.21 ശതമാനത്തിൽ നിന്ന് 13.66 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ചൈനയിലും കോവിഡ് നിരക്കുകളിൽ വർധനവുണ്ട്.JN.1 വകഭേദമാണ് സൗത്ഈസ്റ്റ് ഏഷ്യയിൽ നിലവിലുള്ള കോവിഡ് കേസുകളുടെ വർധനയ്ക്ക് പിന്നിൽ. ഒമിക്രോൺ BA.2.86 വകഭേദത്തിന്റെ പിൻഗാമിയാണിത്. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം 30 വകഭേദങ്ങളാണ് JN.1 വകഭേദത്തിനുള്ളത്. അതിൽ LF.7, NB.1.8 എന്നീ വകഭേദങ്ങളാണ് നിലവിലെ രോഗികളുടെ നിരക്ക് വർധനവിന് പിന്നിൽ.
കോവിഡ്-19 പോസിറ്റീവാകുന്ന സാമ്പിളുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോഗ്യ അധികാരികൾ പറയുന്നത്. ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.ചൈനയിൽ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.
എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.