കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും പിന്നാലെ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം അറിയിക്കുന്നതിനായി വിദേശരാജ്യങ്ങളിലേക്കയക്കുന്ന പ്രതിനിധി സംഘത്തില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. വിദേശത്തേക്കയക്കുന്ന ഏഴ് സര്‍വകക്ഷി സംഘങ്ങളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രത്തെ അറിയിച്ചു.
പ്രതിനിധി സംഘങ്ങളിലൊന്നില്‍ ഉള്‍പ്പെട്ട ലോക്സഭാ എം.പി. യൂസഫ് പത്താനോട് ഔദ്യോഗിക സന്ദര്‍ശനത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായാണ് വിവരം. എന്നാല്‍, വിട്ടുനില്‍ക്കുന്നതിന്റെ കാരണം ടിഎംസി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിന് നയതന്ത്ര പിന്തുണ വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലെ (യുഎന്‍എസ്സി) അംഗരാജ്യങ്ങളുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളിലേക്ക് ഏഴ് ബഹുകക്ഷി പ്രതിനിധികളെ അയക്കുമെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.ശശി തരൂര്‍ (കോണ്‍ഗ്രസ്), രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡെ (ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെഡിയു), കനിമൊഴി (ഡിഎംകെ), സുപ്രിയ സുലേ (എന്‍സിപി-എസ്പി), ശ്രീകാന്ത് ഷിന്‍ഡേ (ശിവസേന) എന്നിവരാണ് ഏഴ് സംഘത്തെ നയിക്കുക. എം.പി.മാരും കേന്ദ്ര മന്തിമാരും ഉള്‍പ്പെടെ 51 രാഷ്ട്രീയ നേതാക്കള്‍ 32 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന് ആസ്ഥാനവും സന്ദര്‍ശിക്കും.നിലവില്‍ പാര്‍ലമെന്റ് അംഗങ്ങളല്ലാത്ത മുന്‍ കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദ്, എംജെ അക്ബര്‍, ആനന്ദ് ശര്‍മ, വി. മുരളീധരന്, സല്മാന് ഖുര്‍ഷിദ്, എസ്എസ് അലുവാലിയ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.