തൃശ്ശൂര്‍/മലപ്പുറം/കോഴിക്കോട്/കണ്ണൂര്‍: നിര്‍മാണത്തിലുള്ള ദേശീയപാത 66-ല്‍ കൂടുതല്‍ സ്ഥലത്ത് വിള്ളല്‍. തൃശ്ശൂര്‍ ചാവക്കാടിനടുത്ത് മണത്തലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന അപ്രോച്ച്റോഡില്‍ വിള്ളല്‍ അടയ്ക്കാനുള്ള ശ്രമം തുടരുന്നു. പറവൂര്‍ വഴിക്കുളങ്ങര അടിപ്പാതയുടെ പാര്‍ശ്വഭിത്തിയും സര്‍വീസ് റോഡും ചേരുന്ന ഭാഗത്ത് വിള്ളലുണ്ട്. കോഴിക്കോട്ട് വെങ്ങളത്തിനും തിരുവങ്ങൂര്‍ അണ്ടര്‍പാസിനുമിടയില്‍ ദീര്‍ഘദൂരത്തില്‍ വിള്ളലുണ്ടായി.
മലപ്പുറത്ത് കൂരിയാടിനുപുറമേ തലപ്പാറ, മമ്മാലിപ്പടിയിലും റോഡില്‍ വിള്ളല്‍വീണു. കണ്ണൂര്‍ കുപ്പം കപ്പണത്തട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു. ബുധനാഴ്ച പകല്‍ മൂന്നുതവണയാണ് ഇവിടെ മണ്ണിടിഞ്ഞത്. സമീപത്തെ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി. കാസര്‍കോട് കാഞ്ഞങ്ങാട്ട് കുളിയങ്കാലില്‍ സര്‍വീസ് റോഡ് ഇടിഞ്ഞു.
ദേശീയപാത 66-ല്‍ ചാവക്കാടിനടുത്ത് മണത്തലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന അപ്രോച്ച്റോഡില്‍ വിള്ളല്‍ അടയ്ക്കാന്‍ ശ്രമം തുടരുന്നു. ബുധനാഴ്ച രാവിലെയും പാറപ്പൊടിയും മറ്റുമിട്ട് അടച്ചു. ഇതിനുശേഷം മഴ പെയ്തതോടെ ആഴത്തിലുള്ള വിള്ളല്‍ വീണ്ടുമുണ്ടായി. വൈകീട്ട് ഒരു തട്ട് ബിറ്റുമിന്‍ ടാറിട്ടു. സംഭവത്തില്‍ തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയെത്തുടര്‍ന്നാണ് മണത്തലയില്‍ വിശ്വനാഥക്ഷേത്രത്തിനു സമീപത്തെ മേല്‍പ്പാലത്തിലേക്കുള്ള അപ്രോച്ച്റോഡില്‍ ടാറിട്ടതിനു മുകളില്‍ 50 മീറ്റര്‍ നീളത്തില്‍ വിള്ളലുണ്ടായത്. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവഴി ഗതാഗതം തുടങ്ങിയിട്ടില്ല. അപ്രോച്ച്റോഡിന് ഇരുവശത്തുമുള്ള സര്‍വീസ് റോഡുകളിലൂടെയാണ് നിലവില്‍ ഗതാഗതം.ചൊവ്വാഴ്ച വൈകീട്ടാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് രാത്രിതന്നെ തിരക്കിട്ട് ദേശീയപാതാ അധികൃതര്‍ പാറപ്പൊടിയും മറ്റുമിട്ട് വിള്ളല്‍ അടച്ചു. ഇരുവശത്തും സുരക്ഷാഭിത്തികെട്ടി മണ്ണിട്ടുനിറച്ചാണ് റോഡ് നിര്‍മിച്ചിട്ടുള്ളത്.വിള്ളലില്‍ ഭയക്കാനില്ലെന്ന് നിര്‍മാണക്കമ്പനിയധികൃതര്‍ പറഞ്ഞു. മഴയെത്തുടര്‍ന്ന് അപ്രോച്ച്റോഡിലെ സുരക്ഷാ ഭിത്തിയും ബിറ്റുമിന്‍ ചെയ്ത ഭാഗവും തമ്മിലുണ്ടായ വിടവ് മാത്രമാണെന്നും ഇത് അപകടമുള്ളതല്ലെന്നുമാണ് സ്ഥലം പരിശോധിച്ച കമ്പനി എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
നിലവില്‍ ബിറ്റുമിന്‍ ടാറിട്ടതിനു മുകളില്‍ ഇനിയും മൂന്നു തട്ട് ബിറ്റുമിന്‍ ടാറിടല്‍ നടക്കാനുണ്ടെന്നും മഴ മാറിയാല്‍ ഇതു ചെയ്യുമെന്നും ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കമ്പനി പ്രതിനിധി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.