തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ (കെടിയു) പിഎച്ച്ഡി പ്രവേശനത്തിന് മാർക്ക് ലിസ്റ്റ് ചോദിച്ച വനിതാ ഡീനിനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപം സംബന്ധിച്ചു സർവകലാശാല അന്വേഷണം നടത്തും. കെടിയു മുൻ സിൻഡിക്കറ്റ് അംഗം ആഷിഖ് ഇബ്രാഹിംകുട്ടിക്കെതിരെയാണു പരാതി. മതിയായ പിജി സർട്ടിഫിക്കറ്റില്ലാതെയാണ് പിഎച്ച്ഡിക്ക് അപേക്ഷിച്ചത്.
തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ അവസാന സെമസ്റ്റർ എംടെക് വിദ്യാർഥിയായിരിക്കെയാണു ആഷിഖ് കഴിഞ്ഞ വർഷം പിഎച്ച്ഡിക്ക് അപേക്ഷിച്ചത്. എന്നാൽ ഒന്നാം സെമസ്റ്ററിലെ 3 പേപ്പർ പാസ്സായിരുന്നില്ല. മാർക്ക് ലിസ്റ്റില്ലാതെ പാസ്സായെന്നു മാത്രം എഴുതിയ പരീക്ഷാ കൺട്രോളറുടെ സർട്ടിഫിക്കറ്റുമായി എത്തി. മാർക്ക് ലിസ്റ്റില്ലാതെ പ്രവേശനം നൽകാൻ കഴിയില്ലെന്നു കെടിയു വ്യക്തമാക്കി. പ്രവേശനം മുടങ്ങിയ ആഷിഖ് സർട്ടിഫിക്കറ്റ് പരിശോധിച്ച ഡീനിന്റെ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയെന്നാണു പരാതി.
എന്നാൽ ഡീനിന്റെ പരാതി വ്യാജമാണെന്നും പാസ്സായെന്നു മാത്രം എഴുതിയ പരീക്ഷാ കൺട്രോളറുടെ കത്ത് എന്ന് അധികൃതർ വിശേഷിപ്പിക്കുന്നത് കോൺഫിഡൻഷ്യൽ മാർക്ക് ലിസ്റ്റാണെന്നും ആഷിഖ് പറഞ്ഞു. ഒരു വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ആഷിഖിന്റെ പിഎച്ച്ഡി പ്രവേശനം സർവകലാശാല തടഞ്ഞത്.
എന്നാൽ തന്റെ അറിവോടയല്ല പരാതിയെന്നും തന്റെ വിലാസവും പേരും ദുരുപയോഗം ചെയ്തതാണെന്നും കാണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാർഥി പരാതി നൽകിയിട്ടുണ്ട്. കോളജ് നൽകിയ പ്രവേശനം സർവകലാശാല പിടിച്ചു വച്ചിരിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഷിഖ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.