മലപ്പുറം : വളാഞ്ചേരിയിലെ നിപ്പ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടുപേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. ഇന്ന് 37 പേരെ പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി.
പെരിന്തല്‍മണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട ഇവരെല്ലാവരും പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവരാണ്. ഇതോടെ ആകെ 94 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ ഹൈറിസ്ക് വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള 40 പേര്, പാലക്കാട് 11, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര് വീതവുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആകെ 53 പേര്. 41 പേര് ലോ റിസ്ക് വിഭാഗത്തിലാണ്.
പോസിറ്റീവായി ചികിത്സയിലുള്ള വ്യക്തിക്ക് വെള്ളിയാഴ്ച ഒരു ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിരുന്നു. ഇന്ന് ഒരു ഡോസ് കൂടി നല്‍കും. രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ ആറു പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടു പേര് ഐസിയുവിലാണ്. ഇന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് മഞ്ചേരി മെഡിക്കല്‍ കോളിജിലേക്കു മാറ്റിയ വ്യക്തി ഉള്‍പ്പെടെയാണ് രണ്ട് ഐസിയു കേസുകള്‍.
പോസിറ്റീവായ വ്യക്തി പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും നാലു പേര് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലുമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.