തിരുവനന്തപുരം : കൊച്ചിയിലുണ്ടായ കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശാസ്ത്ര, സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവായി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം പരിസ്ഥിതി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയുമായി പ്രശ്നപരിഹാര നടപടികളില്‍ സഹകരിച്ച് പിന്തുണയും ഉപദേശവും നല്‍കണം. മലിനീകരണ പ്രശ്നങ്ങള്‍ നേരിടാന്‍ ഇവര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഉപദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ ഇംപാക്ട് അസസ്മെന്റ് ഓഫിസറായും നിയമിച്ചു. പരിസ്ഥിതി ആഘാത വിലയിരുത്തല്‍, പരിഹാര നടപടികള്‍, വിവിധ വിഭാഗങ്ങളിലെ വിദഗ്ധര്‍ എന്നിവരുടെ സഹായം ഉപയോഗപ്പെടുത്തല്‍ എന്നിവയുടെ ചുമതല പരിസ്ഥിതി മന്ത്രാലയത്തിനായിരിക്കും. പരിസ്ഥിതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.അപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരമായി പരിഗണിക്കാന്‍ എംഎസ്സി കമ്പനിയുമായി ചര്‍ച്ചകള്‍ക്കായി ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഏഴംഗ സമിതി സര്‍ക്കാര്‍ രൂപീകരിച്ചു. തദ്ദേശവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പരിസ്ഥിതിവകുപ്പ് സെക്രട്ടറി, കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. കപ്പല്‍ കമ്പനിയുമായുള്ള ആശയവിനിമയത്തിന്റെ നോഡല്‍ പോയിന്റ് കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ആയിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.തീരദേശ മലിനീകരണ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാനായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ സമിതി രൂപീകരിച്ചു. ശാസ്ത്ര,സാങ്കേതിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സംസ്ഥാതല കമ്മിറ്റി. ജില്ല കലക്ടറാണ് ജില്ലാതല സമിതിയുടെ ചെയര്‍പേഴ്സണ്‍. ഈ സമിതികള്‍ക്കു വിദഗ്ധ ഉപദേശം തേടാവുന്നതാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.