തിരുവനന്തപുരം : ശാസ്ത്ര സാങ്കേതിക ഗവേഷണരംഗത്തു സംസ്ഥാന സർക്കാർ പൊതു, സ്വകാര്യ പങ്കാളിത്ത സാധ്യതകൾ തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ചു വിവിധ മേഖലകളിലെ പ്രഫഷനലുകളുമായി നടത്തിയ കൂടിക്കാഴ്ച ‘പ്രഫഷനൽ കണക്ട് 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള തുക കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതു ശരിയായ നിലപാടല്ല. സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വർധിക്കുന്ന സ്ഥിതിയുണ്ട്. ശാസ്ത്ര പ്രചാരണം നടത്തുന്നവരും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരും അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്ന നിർഭാഗ്യകരമായ സാഹചര്യമുണ്ട്. വികസനത്തെ തടസ്സപ്പെടുത്താൻ മാത്രം പരിസ്ഥിതിവാദം പറയുന്ന ചിലരുണ്ടെന്നും അത്തരം വികസനവിരുദ്ധരെ സർക്കാർ എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ സമയം കുറയ്ക്കുന്ന കാര്യം ആലോചിക്കണമെന്നു പ്രതിനിധികളിൽനിന്ന് ആവശ്യമുയർന്നു. വൈകിട്ടുവരെ സ്കൂളിൽ കുട്ടി സുരക്ഷിതനായിരിക്കുമെന്ന തോന്നലുണ്ടാക്കാൻ കൂടി ഇപ്പോഴത്തെ സമയക്രമത്തിനു കഴിയുന്നുണ്ടെന്നും സമയം മാറ്റുന്ന കാര്യം ആലോചിച്ചു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. സാമൂഹിക സുരക്ഷാ പദ്ധതികൾക്കു പകരം വിവിധ മേഖലകളിൽ ഇൻഷുറൻസ് ഏർപ്പെടുത്തുകയാണു വേണ്ടതെന്ന നിർദേശത്തോട് അദ്ദേഹം യോജിച്ചില്ല. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ അറുനൂറിലധികം പ്രഫഷനലുകൾ പങ്കെടുത്തു.ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.പി.സുധീർ, കൗൺസിൽ മെംബർ സെക്രട്ടറി ഡോ.എ.സാബു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.