ബിവറേജസ് ഔട്ട്‌ലെറ്റിന് മുൻപിൽ യുവാവ് കുത്തേറ്റ് മരിച്ചു; മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയെന്ന് ദൃക്സാക്ഷികൾ
0DAILY CENTRAL DESK 📩: dailymalayalyinfo@gmail.comബുധനാഴ്ച, മേയ് 14, 2025
പാലക്കാട്: മണ്ണാർക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിനു മുൻപിൽ യുവാവ് കുത്തേറ്റു മരിച്ചു.
കോട്ടോപ്പാടം അമ്പാഴക്കാട് കിഴക്കേതലക്കൽ അബ്ദുറഹ്മാന്റെ മകൻ ഇർഷാദാണ് (42) മരിച്ചത്. ഇന്നു വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ ഇർഷാദിനെ മദ്യക്കുപ്പിക്കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബിവറേജസ് ഔട്ട്‌ലെറ്റിനു താഴെ വെള്ളം വിൽപന നടത്തുകയായിരുന്ന ബാവാസ് എന്നയാൾക്കൊപ്പം നിൽക്കുകയായിരുന്നു ഇർഷാദ്. ബൈക്കിലെത്തിയ രണ്ടുപേർ വെള്ളം വാങ്ങുകയും പണം ചോദിച്ചപ്പോൾ ബാവാസിനെ അടിച്ചു വീഴ്ത്തുകയും ചെയ്തു. ഇതിൽ ഇടപെട്ടതോടെ ബൈക്കിലെത്തിയവർ ഇർഷാദിനെ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കഴുത്തിൽ സാരമായി പരുക്കേറ്റ ഇർഷാദ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
സംഭവത്തിനു ശേഷം ബിവറേജസ് അടച്ചു. സിസിടിവി ദൃശ്യങ്ങളിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൈതച്ചിറ സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടങ്ങി. മണ്ണാർക്കാട് എസ്എച്ച്ഒ എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. വിദേശത്തായിരുന്ന ഇർഷാദ് നാട്ടിലെത്തിയ ശേഷം ഫ്രൂട്സ് വാഹനങ്ങളും കോഴി വാഹനങ്ങളും ഓടിക്കുന്ന ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.