തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം വന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
കേസില്‍ പാര്‍ട്ടിയെയും നേതാക്കളെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.രണ്ടാംഘട്ട കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അത്തരം രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.ഇഡിക്കെതിരെ കടുത്ത ഭാഷയിൽ ആയിരുന്നു എംവി ഗോവിന്ദൻ പ്രതികരിച്ചത്. 'കൊടകര കുഴല്‍പ്പണ കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇഡി. കൈക്കൂലി ചോദിച്ചുവാങ്ങി മുന്നോട്ടു പോകുന്നവരാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകളാണെന്ന് ലോക്‌സഭയിലും രാജ്യസഭയിലും മന്ത്രി പറഞ്ഞ കണക്കുണ്ട്. അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍ മാത്രമാണ്' ഗോവിന്ദൻ പറയുന്നു.സിപിഎമ്മിനെതിരേയും ഇടതുമുന്നണിക്കെതിരേയും ശക്തമായ കള്ളക്കഥ തയ്യാറാക്കി ഇഡി കേസ് കൈകാര്യം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കരുവന്നൂര്‍ കേസില്‍ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സിപിഎം വെറുതെ വിട്ടിട്ടില്ല. എന്നാല്‍ ഇത് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെയ്ക്കാനായി പാര്‍ട്ടിയെ തന്നെ പ്രതിയാക്കുന്നു; എംവി ഗോവിന്ദൻ പറഞ്ഞു.
ജനകീയമായ പിന്തുണയോടെ കേസിനെ രാഷ്ട്രീയമായിട്ടും നിയമപരമായും നേരിടും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെയോ എല്‍ഡിഎഫിനെയോ ഏതെങ്കിലും രീതിയില്‍ പോറലേല്‍പ്പിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ ഇഡിയ്ക്കും കേന്ദ്രസര്‍ക്കാരിനും വേണ്ട. ഇതുകൊണ്ടൊന്നും ഞങ്ങളുടെ വോട്ടൊന്നും മാറില്ലെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.അതിനിടെ കേസിൽ ഇന്നാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എംഎംസി വർഗീസ്, മുൻ മന്ത്രി എസി മൊയ്‌തീൻ, കെ രാധാകൃഷ്‌ണൻ എംപി എന്നിവർക്കു പുറമെ സിപിഎമ്മിനെയും പ്രതിചേർത്താണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.