തിരുവനന്തപുരം:കുട്ടികൾക്ക് കരുതലേകാൻ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുന്നു. സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്‌പിജി) ആണ് പെട്ടി സ്ഥാപിക്കുന്നത്.
ഇതിന്റെ ചുമതല പൊലീസിനായിരിക്കും. ഓരോ സ്‌കൂളിനും ഒരു പൊലീസ് ഉദ്യോഗസ്ഥന് ചുമതലയും നൽകും. ലഹരി മാഫിയയിൽനിന്നും മറ്റും വിദ്യാർഥികൾക്ക് സുരക്ഷ നൽകാൻ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പുതിയ അധ്യയനവർഷം സ്‌കൂളുകളിൽ എസ്‌പിജി രൂപീകരിക്കുന്നത്.വിദ്യാർഥികൾക്ക് പേര് വെച്ചും അല്ലാതെയും പെട്ടികളിൽ പരാതികൾ എഴുതിയിടാം. വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യും. മാസത്തിൽ ഒരു തവണ പെട്ടിതുറക്കും. എസ്‌പിജിയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാകും ഇവ തുറക്കുക. സ്‌കൂളിൽ പരിഹരിക്കേണ്ടവ അവിടെ പരിഹരിക്കും. ഗൗരവമുള്ള പരാതികളിൽ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്ക് കൈമാറും. സ്‌കൂളിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റവും വിദ്യാർഥികൾക്ക് പരാതിപ്പെട്ടിയിലൂടെ അറിയിക്കാം.ഒരു പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലെ ഓരോ സ്‌കൂളിന്റെയും ചുമതല ആ സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാകും. അംഗസംഖ്യ കുറഞ്ഞ സ്‌റ്റേഷനാണെങ്കിൽ ഒരാൾക്ക് ഒന്നിലേറെ സ്‌കൂളുകളുടെ ചുമതല കൈമാറും. സ്‌കൂളും പരിസരവും കേന്ദ്രീകരിച്ച് ഇന്റലിജൻസ് വർക്കും ഇവർ നോക്കും. ലഹരി അടക്കമുളള മാഫിയകളുടെ സാന്നിധ്യം സ്‌കൂളുകളിൽനിന്ന് തുടച്ചു നീക്കുകയാണ് എസ്‌പിജിയുടെ ലക്ഷ്യം.കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും തടയാൻ ലക്ഷ്യമിട്ടാണ് എസ്‌പിജി രൂപീകരിക്കുന്നത്. പൊലീസ്, എക്‌സൈസ്, പഞ്ചായത്ത്, പിടിഎ, രക്ഷകർതൃ സമിതി, അധ്യാപകർ, തദ്ദേശഭരണ പ്രതിനിധി തുടങ്ങിയവ ഉൾപ്പെട്ടവയാണ് എസ്‌പിജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.