വാഷിങ്ടൻ: ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായാൽ അത് ധനസഹായത്തെ ബാധിക്കുമെന്ന് പാക്കിസ്ഥാനോട് രാജ്യാന്തര നാണയനിധി (ഐഎംഎഫ്). ധനസഹായം നൽകാൻ പാക്കിസ്ഥാനു മുന്നിൽ കർശന ഉപാധികളാണ് ഐഎംഎഫ് നിരത്തിയത്.
വാർഷിക ബജറ്റ് 17,60,000 കോടിയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ഈ തുകയിൽ 1,07,000 കോടി വികസന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ഉൾപ്പെടെ പുതിയ 11 ഉപാധികളാണ് പാക്കിസ്ഥാനു മുന്നിൽ ഐഎംഎഫ് വച്ചത്. ഇതോടെ ധനസഹായത്തിനായി പാക്കിസ്ഥാനു മുന്നിൽ ഐഎംഎഫ് വയ്ക്കുന്ന ഉപാധികൾ 50 ആയി.ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ പാക്കിസ്ഥാനിലെ വിപണിയെയും നിക്ഷേപങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നവയാണ്. ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന നിലയുണ്ടായാല്‍ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ലക്ഷ്യം കാണുന്നതില്‍ ഭീഷണി നേരിടും എന്ന കർശന സന്ദേശമാണ് ഐഎംഎഫ് പാക്കിസ്ഥാനു നൽകുന്നത്.വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് വര്‍ധന, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിവയും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും കൃഷി വരുമാന നികുതി ജൂണിനു മുന്‍പ് നടപ്പാക്കണം, ഭരണപരമായ നയരൂപീകരണത്തിനു പ്രവർത്തന പദ്ധതി തയ്യാറാക്കണം, ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ (2028 മുതല്‍ നടപ്പാക്കുന്ന) തയ്യാറാക്കണം, ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണം തുടങ്ങിയ നിര്‍ദേശങ്ങളും ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്നു.
2,414 ബില്യണ്‍ പാക്കിസ്ഥാൻ രൂപയാണ് പാക്കിസ്ഥാന്റെ വരാനിരിക്കുന്ന പ്രതിരോധ ബജറ്റ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധനയാണ് ഇതിലുള്ളത്. ഇതിന് അപ്പുറത്ത് ഈ മാസം ആദ്യം പാക്ക് സര്‍ക്കാര്‍ പ്രതിരോധ ബജറ്റ് വിഹിതം ഉയര്‍ത്തിയിരുന്നു. 2,500 ബില്യണ്‍ രൂപ ഇതിനായി നീക്കിവയ്ക്കാനായിരുന്നു നീക്കം. ഏകദേശം 18 ശതമാനം വര്‍ധനയാണ് ഈ ഇനത്തില്‍ ഉണ്ടാവുക. ഐഎംഎഫ് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.