ലഖ്നൗ: വിമുക്തഭടനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.
ഉത്തര്‍പ്രദേശിലെ ബാലിയ സ്വദേശിയും വിമുക്തഭടനുമായ ദേവേന്ദ്രകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മായാദേവി(50), കാമുകന് അനില്‍ യാദവ്, സഹായികളായ സതീഷ് യാദവ്, മിഥിലേഷ് എന്നിവരെ പോലീസ് പിടികൂടിയത്.മായാദേവിയും കാമുകനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. മെയ് പത്താം തീയതിയാണ് പ്രതികള്‍ ദേവേന്ദ്രകുമാറിനെ കൊലപ്പെടുത്തി മൃതദേഹം ആറുകഷണങ്ങളാക്കി വെട്ടിനുറുക്കിയത്. ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
സൈന്യത്തിന്റെ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് വിഭാഗത്തിലാണ് ദേവേന്ദ്രകുമാര്‍ നേരത്തെ സേവനമനുഷ്ടിച്ചിരുന്നത്. സൈന്യത്തില്‍നിന്ന് പിരിഞ്ഞതിനുശേഷം കുടുംബത്തോടൊപ്പം നാട്ടില്‍ തന്നെ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ദേവേന്ദ്രകുമാറിനെ കൊലപ്പെടുത്തിയത്.കൊലപാതകത്തിന് പിന്നാലെ ദേവേന്ദ്രകുമാറിനെ കാണാനില്ലെന്നുകാട്ടി മായാദേവി പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ കൂട്ടിക്കൊണ്ടുവരാനായി ബക്സര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്നായിരുന്നു മായാദേവിയുടെ പരാതി. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാണെന്നും മായാദേവി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടെ ഖരീദ് ഗ്രാമത്തില്‍നിന്ന് വെട്ടിമാറ്റിയ മനുഷ്യന്റെ കൈകളും കാലുകളും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
രണ്ടുദിവസത്തിന് ശേഷം സമീപത്തെ കിണറ്റില്‍നിന്ന് തലയില്ലാത്തനിലയില്‍ ഉടലും കണ്ടെടുത്തു. തുടര്‍ന്ന് ഈ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചതോടെയാണ് മരിച്ചത് ദേവേന്ദ്രകുമാറാണെന്ന് പോലീസിന് വ്യക്തമായത്. പിന്നാലെ ഭാര്യയെയും കാമുകനായ അനില്‍ യാദവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു.ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് സംഘം അനില്‍ യാദവിനെ കസ്റ്റഡിയിലെടുത്തത്. പോലീസിന് നേരേ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് സംഘം ഏറ്റുമുട്ടലില്‍ കീഴ്പ്പെടുത്തുകയായിരുന്നു. ഏറ്റുമുട്ടലിനിടെ പ്രതിക്ക് കാലില്‍ വെടിയേറ്റതായും പോലീസ് പറഞ്ഞു. അതേസമയം, മൃതദേഹത്തിന്റെ തല ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി നദിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.