കണ്ണൂർ : മിന്നൽ ചുഴലിയിൽ വിറങ്ങലിച്ച് വലിയന്നൂർ. ഇന്ന് രാവിലെയുണ്ടായ ചുഴലിക്കാറ്റിൽ ചതുരക്കിണർ, വലിയന്നൂർ എന്നിവിടങ്ങളിൽ കനത്ത നാശമാണുണ്ടായത്. രാവിലെ ഏഴരയോടെയാണ് കാറ്റ് വീശിയത്.
ഏതാനും സെക്കൻഡുകൾ മാത്രമേ കാറ്റ് വീശിയുള്ളുവെങ്കിലും വലിയ മരങ്ങൾ ഉൾപ്പെടെ കടപുഴകി. വലിയന്നൂരിൽ ലോട്ടറി വിൽക്കുന്ന പെട്ടിക്കട മറഞ്ഞുവീണു. കടയിലുണ്ടായിരുന്ന പുരുഷോത്തമനു പരുക്കേറ്റു. നിർത്തിയിട്ടിരുന്ന കാർ നീങ്ങിപ്പോയി.
ധാന്യങ്ങൾ പൊടിക്കുന്ന മില്ലിന്റെ മേൽക്കൂര പൂർണമായും തകർന്നു. എളയാവൂർ ധർമ്മോദയം എൽപി സ്കൂളിന്റെ ഓടുകൾ പാറിപ്പോയി. അഞ്ചോളം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വലിയന്നൂരിൽ മാത്രം മുപ്പതോളം മരങ്ങളാണ് ഒടിഞ്ഞുവീണത്. പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതി വിതരണവും പൂർണമായും സ്തംഭിച്ചു.
ചതുരക്കിണറിൽ പതിനഞ്ചോളം വീടുകൾക്കാണ് നാശം സംഭവിച്ചത്. നിമിഷ നേരം കൊണ്ടാണ് വീടിന്റെ ഓടുകൾ പാറിപ്പോയതെന്ന് അയന നിവാസിൽ അജേഷ് പറഞ്ഞു. ഓടുകൾ എവിടെയാണ് വീണതെന്ന് പോലും കണ്ടെത്താനായില്ല. മഴ പെയ്തതോടെ വീടു മുഴുവൻ വെള്ളം നിറഞ്ഞുവെന്നും അജേഷ് പറഞ്ഞു. ഇതിന് മുൻപ് ഇങ്ങനെയൊരു കാറ്റ് കണ്ടിട്ടില്ലെന്ന് എഴുപത്തിയഞ്ചുകാരനായ ഹാജറ മൻസിൽ ഇബ്രാഹിം പറഞ്ഞു. നിമിഷ നേരം കൊണ്ട് കാറ്റ് എല്ലാം തകർത്തുവെന്നും ഇബ്രാഹിം പറഞ്ഞു.മരവും പോസ്റ്റും വീണ് പലയിടത്തും ഗതാഗതം മുടങ്ങി. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഉച്ചയോടെയാണ് പലയിടത്തും മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. എളയാവൂരിലും കഴിഞ്ഞ ദിവസം ശക്തമായ കാറ്റിനെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.