ന്യൂഡല്‍ഹി: തന്റെ ആദ്യകാലജീവിതം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാന്റെ ഷോയില്‍ പങ്കെടുക്കവേയാണ് തന്റെ ചെറുപ്പകാലത്തേക്കുറിച്ചും പിതാവിന്റെ അച്ചടക്കത്തേക്കുറിച്ചും അമ്മയുടെ ത്യാഗങ്ങളേക്കുറിച്ചുമെല്ലാം പ്രധാനമന്ത്രി മനസുതുറന്നത്.
തന്റെ കുടുംബത്തിന് നേരിടേണ്ടിവന്ന വെല്ലുവിളികളേക്കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു.തന്റെ ആദ്യകാല ജീവിതം ഞെരുക്കത്തോടെയുള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി വിവരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും കുടുംബത്തിന് ഒരിക്കലും ദാരിദ്ര്യം അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്‍തറയുള്ള ഒറ്റമുറി വീട്ടിലാണ് വളര്‍ന്നത്.പുലര്‍ച്ചെ നാല്, നാലരയാകുമ്പോള്‍ എഴുന്നേല്ക്കുന്ന പിതാവ് ഒരുപാട് ദൂരം നടന്ന് പല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയശേഷമാണ് കടയിലെത്തുക. നടക്കുമ്പോള്‍ ഒരു പ്രത്യേകതരം ശബ്ദം കേള്‍പ്പിക്കുന്ന ചെരിപ്പായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ആ ശബ്ദം കേള്‍ക്കുമ്പോഴേ ദാമോദര്‍ വരുന്നുണ്ടെന്ന് അയല്‍വാസികള്‍ പറയുമായിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു.
'ഷൂസ് പോലുള്ള വസ്തുക്കളേക്കുറിച്ച് എനിക്കും സഹോദരങ്ങള്‍ക്കും ഓര്‍ക്കാന്‍പോലുമാവില്ലായിരുന്നു. നല്ല ഷൂസ് ധരിക്കാന്‍ ശീലിച്ച ഒരാള്‍ക്ക് അവ ഇല്ലാത്തപ്പോള്‍ അതിന്റെ അഭാവം അനുഭവപ്പെടും. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഷൂസ് ധരിച്ചിരുന്നില്ല. അതുകൊണ്ട് അവ വലിയ കാര്യമാണെന്നുപോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഒരിക്കല്‍ ഞാന്‍ ചെരിപ്പില്ലാതെ സ്കൂളില്‍ പോകുന്നത് കണ്ടപ്പോള്‍ ഒരു അമ്മാവന് വെളുത്ത ക്യാന്‍വാസ് ഷൂസ് വാങ്ങിത്തന്നു. അന്നതിന് പത്തോ പന്ത്രണ്ടോ രൂപയുണ്ടാവും.
ആ ഷൂസ് വൃത്തിയായി സൂക്ഷിക്കുന്നത് ഒരു വെല്ലുവിളിതന്നെയായിരുന്നു. സ്കൂള്‍വിട്ടുവരുമ്പോള്‍ ബാക്കി വന്ന ചോക്കുകഷണങ്ങള്‍ പെറുക്കിയെടുത്ത് കൊണ്ടുവരും. വെള്ളത്തില്‍ കുതിര്‍ത്തശേഷം കുഴമ്പുരൂപത്തിലാക്കിയെടുക്കും. ചെളിയായ ഷൂസ് പഴയതുപോലെ വൃത്തിയാക്കാന്‍ ഈ പേസ്റ്റാണ് ഉപയോഗിച്ചിരുന്നത്.' മോദി ഓര്‍മിച്ചു.
തന്റെ കുടുംബം ഒരിക്കലും പരാതിപ്പെടുകയോ മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ലളിതമായ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയും കഠിനാധ്വാനത്തിലും സ്ഥിരോത്സാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തെന്ന് നരേന്ദ്ര മോദി പറഞ്ഞു.
തനിക്കുള്ളിലെ മൂല്യങ്ങള്‍ രൂപപ്പെടുത്തിയത് അമ്മയാണ്. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേല്ക്കുന്ന അമ്മ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്നു. 'സമൂഹത്തോടുള്ള സഹാനുഭൂതി, മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യാനുള്ള ആഗ്രഹം - ഈ മൂല്യങ്ങള്‍ എന്റെ കുടുംബം എന്നില്‍ സന്നിവേശിപ്പിച്ചതാണ്,' അദ്ദേഹം പറഞ്ഞു.ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതുവരെ തന്റെ ജീവിതം എങ്ങനെ അജ്ഞാതമായിരുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഞാന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, റിപ്പോര്‍ട്ടര്‍മാര്‍ എന്റെ ഗ്രാമത്തില്‍ പോയി, എന്റെ ബാല്യകാല സുഹൃത്തുക്കളെ കണ്ടു, എന്റെ വീടിന്റെ വീഡിയോകള്‍ പകര്‍ത്തി. അപ്പോഴാണ് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയത്, 'ഇയാള്‍ ആരാണെന്നും ഏത് പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നതെന്നും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.