കൊച്ചി: സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിക്ക് സാധ്യതയേറുന്നെന്ന് റിപ്പോർട്ടുകൾ. മധുരയിൽ നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറെ സിപിഎം തീരുമാനിക്കും.
കേരളത്തിൽ നിന്നുള്ള എംഎ ബേബി തന്നെ പാർട്ടി സെക്രട്ടറിയായി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നവരിൽ മുതിർന്ന അംഗം എന്നതാണ് പരിഗണനയിൽ വരിക.എംഎ ബേബിയ്ക്ക് പുറമെ അശോക് ധാവ്ലേയുടെ പേരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.പ്രായപരിധി കഴിഞ്ഞവരെ ജനറൽ സെക്രട്ടറിയായി പരിഗണിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബേബിയുടെയും ധാവ്ലെയുടെയും പേരുകളാകും പാർട്ടി കോൺഗ്രസിൽ ഉയരുക. കേരള ഘടകം അശോക് ധാവ്ലേയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ എംഎ ബേബിയെന്ന ഒറ്റപ്പേരിലേക്ക് നേതൃത്വം എത്താം.ഏപ്രില്‍ രണ്ടിന് മധുരയിലാണ് പാര്‍ട്ടി കോൺഗ്രസ് നടക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും 75 വയസ്സ് പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ ഇളവുവേണമെന്ന് മലയാളികളായ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍നിന്നുള്ള ആര്‍ അരുണ്‍കുമാറും ഇതിനെ പിന്തുണച്ചു.
പ്രായപരിധിയുടെ പേരില്‍ ഇത്തവണ പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിയുന്ന വൃന്ദാ കാരാട്ടിന് ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് വഴിയൊരുക്കാനാണ് ഇളവുവേണമെന്ന വാദം ഉയരുന്നുണ്ട്. നിലവിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ടിന് എംഎ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന താത്പര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ്, വൃന്ദയുടെ പേര് ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ നടക്കുന്നത്.കേരളത്തില്‍ പാര്‍ട്ടി ശക്തമാണെന്നാണ് എംഎ ബേബിയെ ഉയര്‍ത്തിക്കാട്ടുന്നവരുടെ വാദം.
ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിനെ പരിഗണിക്കണമെന്ന നിലപാടിലാണ് അവിടെനിന്നുള്ള നേതൃത്വം. 75 വയസ്സ് കഴിഞ്ഞെങ്കിലും മണിക് സര്‍ക്കാരിനെ ത്രിപുര സംസ്ഥാന സമ്മേളനം പാര്‍ട്ടികമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ഇതിനാണെന്നാണ് റിപ്പോർട്ട്. നേരത്തെ ജനറൽസെക്രട്ടറി ചർച്ചകളിലും മണിക് സർക്കാരിൻ്റെ പേരുണ്ടായിരുന്നു.ഹിന്ദി സംസ്ഥാനങ്ങളെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന അഭിപ്രായം പാർട്ടി നേതൃത്വത്തിൽ ഉയർന്നുവരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
കര്‍ഷകപ്രക്ഷോഭത്തില്‍ പാര്‍ട്ടിയുടെയും കിസാന്‍സഭയുടെയും പങ്കാളിത്തവും രാജസ്ഥാനില്‍ ലോക്സഭാസീറ്റു ലഭിച്ചതുമൊക്കെ ഈ വിഭാഗം നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇതനുസരിച്ചുള്ള നേതൃത്വം പാര്‍ട്ടിക്കു വേണമെന്ന് ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കിസാന്‍സഭ ദേശീയ പ്രസിഡൻ്റ് അശോക് ധാവ്ളെയെ പരിഗണിക്കണമെന്ന വാദം ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.