ന്യൂഡൽഹി: സ്വജനപക്ഷപാതം, കാര്യനിർവ്വഹണത്തിലെ പിടിപ്പുകേട് എന്നിവയിലൂടെ ബി.ജെ.പി. സർക്കാർ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് കോൺഗ്രസ്.
സമ്മർദ്ദത്തിലൂടെയും വിഷലിപ്തമായ തൊഴിൽ സാഹചര്യത്തിലൂടെയുമാണ് ജൂനിയർ ജീവനക്കാർ കടന്നുപോകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ബി.ജെ.പി. സർക്കാർ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. സ്വജനപക്ഷപാതം, കാര്യനിർവ്വഹണത്തിലെ പിടിപ്പുകേട് എന്നിവയിലൂടെ ഇന്ത്യയുടെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ആത്യന്തികമായി ഈ ഭാരം വഹിക്കുന്നത് ജൂനിയർ ജീവനക്കാരാണ്. ലോക്സഭ പ്രതിപക്ഷനേതവ് രാഹുൽ ഗാന്ധി 'എക്സി'ൽ കുറിച്ചു.ഐ.സി.ഐ.സി.ഐ. ബാങ്കിലെ 782 മുൻ ജീവനക്കാർക്കുവേണ്ടി ഒരു പ്രതിനിധി സംഘം വെള്ളിയാഴ്ച രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ജോലിസ്ഥലത്തെ പീഡനം, നിർബന്ധിത സ്ഥലംമാറ്റങ്ങൾ, എൻ.പി.എ. നിയമലംഘകർക്ക് അധാർമ്മികമായി വായ്പ അനുവദിച്ചത് വെളിപ്പെടുത്തിയതിനുള്ള പ്രതികാര നടപടികൾ, നടപടിക്രമങ്ങൾ പാലിക്കാതെയുള്ള പിരിച്ചുവിടലുകൾ തുടങ്ങി ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം രാഹുൽ ഗാന്ധിയെ അറിയിച്ചു. രണ്ടു സംഭവങ്ങളിൽ ജീവനക്കാർ ആത്മഹത്യയിലേക്ക് നീങ്ങിയതായും സംഘം വെളിപ്പെടുത്തി.ബി.ജെ.പി. സർക്കാരിന്റെ സാമ്പത്തിക ദുഷ്‌കൃത്യങ്ങൾക്ക് മനുഷ്യർ ഇരയാകുന്നു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സത്യസന്ധരായ തൊഴിലാളികളെ ബാധിക്കുന്ന ആശങ്കാജനകമായ വിഷയമാണിത്. ഇവർക്ക് നീതി ലഭിക്കുന്നതിനായി പോരാടുന്നതിനും തൊഴിൽസ്ഥലത്തെ പീഡനങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കുന്നതിനും കോൺഗ്രസ് ഈ വിഷയം ഏറ്റെടുക്കുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സമാനമായ അനീതി നേരിടുന്നവർക്ക് https://rahulgandhi.in/awaazbharatki ലൂടെ പ്രശ്നങ്ങൾ അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ബാങ്കുകളെ മോദി സർക്കാർ 'കളക്ഷൻ ഏജന്റുമാർ' ആക്കിമാറ്റിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. 2018-നും 2024-നും ഇടയിൽ സേവിങ്സ് അക്കൗണ്ടുകളിൽനിന്നും ജൻ ധൻ അക്കൗണ്ടുകളിൽനിന്നും മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ മോദി സർക്കാർ കുറഞ്ഞത് 43,500 കോടി രൂപ ഈടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇഷ്യൂ ഫീസ്, എസ്എംഎസ് അലർട്ടുകൾ, വായ്പ പ്രോസസിങ് ഫീസ്, വായ്പ കൃത്യസമയത്ത് അടച്ചാൽ വായ്പ പ്രീ-ക്ലോഷർ ചാർജുകൾ തുടങ്ങിയ ബാങ്ക് ചാർജുകളിലൂടെ പൗരന്മാരെ കൊള്ളയടിക്കുകയാണ്. മുമ്പ്, ഈ ചാർജുകൾ വഴി ശേഖരിക്കുന്ന തുകയുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ആർ.ബി.ഐ. വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈ രീതി നിർത്തലാക്കിയെന്നും ഖാർഗെ വിമർശിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.