തിരുവനന്തപുരം: കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹിയിലും ഹരിയാനയിലും ബി.ജെ.പിയുടെ ജയം ഉറപ്പാക്കിയ കോണ്‍ഗ്രസിനെ യഥാര്‍ഥ മതനിരപേക്ഷ പാർട്ടികൾക്ക് വിശ്വസിക്കാനാകുമോയെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബി.ജെ.പി.യെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് സ്വീകരിക്കുന്നത് ധാർഷ്ഠ്യം നിറഞ്ഞ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.തങ്ങളാണ് ബിജെപിയെ തോൽപ്പിക്കാൻ പ്രാപ്‌തരായ പാർട്ടിയെന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ ഈ സമീപനമാണോ അവർ സ്വീകരിക്കുക.
ഭൂരിപക്ഷ വർഗീയത ഉയർത്തിപ്പിടിക്കുന്ന ബിജെപി കൂടുതൽ നിയമസഭകൾ കൈയടക്കിയാൽ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും. കോൺഗ്രസിന് അതിൽ തെല്ലും ആശങ്കയില്ല. രാജ്യസഭയിൽ മേധാവിത്വം ഉറപ്പിക്കാനും ഭരണഘടനതന്നെ മാറ്റാനുമുള്ള ബിജെപിയുടെ ലക്ഷ്യങ്ങൾക്ക് അരുനിൽക്കുകയല്ലേ കോൺഗ്രസ്.മതനിരപേക്ഷതയുടെ പക്ഷത്തുനിൽക്കുന്ന ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും വർഗീയശക്തികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് മടിച്ചിട്ടില്ല. അവരെ മതന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും മതനിരപേക്ഷതയിൽ ഉറച്ചുവിശ്വസിക്കുന്ന നാനാജാതി മതസ്ഥരും എങ്ങനെ വിശ്വസിക്കും. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ സംഘപരിവാറിൻറെ വർഗീയവാദവും അവരുടെ കോർപറേറ്റ് പ്രീണന-ഫെഡറൽ വിരുദ്ധ നയങ്ങളുമാണ്. ഇവയെല്ലാമെതിരായ പോരാട്ടങ്ങളിൽനിന്ന് മാറിനിൽക്കുകയും ഒളിച്ചോടുകയും ചെയ്യുന്ന കോൺഗ്രസിൻ്റെ സമീപനമാണ് ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ ഉയർത്തുന്നതിനുള്ള ഏറ്റവും വലിയ തടസ്സമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.