ചെസ്റ്റര്‍: ഏഴ് കുട്ടികളെ കൊല്ലുകയും മറ്റ് ഏഴു കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്ന കുറ്റത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന കില്ലര്‍ നഴ്സ് ലൂസി ലെറ്റ്ബിയുടെ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു.
ഇപ്പോള്‍ പുറത്തായ ചില പോലീസ് കുറിപ്പുകള്‍ സൂചിപ്പിക്കുന്നത് സുപ്രധാന തെളിവുകളുടെ കാര്യത്തില്‍ കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നാണ്. ലെറ്റ്ബി ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ ഹോസ്പിറ്റലിലെ എല്ലാ സംശയാസ്പദ മരണങ്ങള്‍ക്കും ഉള്ള പൊതുവായ കാര്യം, ആ സമയത്തെല്ലാം ലെറ്റ്ബിയുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നു എന്നാണ് കോടതി മുറിയില്‍ അവകാശപ്പെട്ടിരുന്നത്.എന്നാല്‍, ഇപ്പോള്‍ പ്രോസിക്യൂഷന് ഉദ്ധരിച്ച ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധന്‍ ഇപ്പോള്‍ തന്റെ പഠനം തെറ്റായ രീതിയിലാണ് കോടതിക്ക് മുന്‍പാകെ അവതരിപ്പിച്ചതെന്ന് തുറന്നു പറയാന്‍ ഒരുങ്ങുകയാണ്. 2015 നും 2016 നും ഇടയില്‍ കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴു കുട്ടികളെ കൊല്ലുകയും മറ്റ് ഏഴ് കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ലെറ്റ്ബി മൊത്തം 15 ജീവപര്യന്തം തടറ്റുകളാണ് അനുഭവിക്കുന്നത്. ഇവര്‍ക്കെതിരെയുള്ള തെളിവുകളെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന വിദഗ്ധരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
അപ്പീല്‍ തള്ളിക്കളഞ്ഞെങ്കിലും, മുന്‍ ക്യാബിനറ്റ് മന്ത്രി ഡേവിഡ് ഡെവിസ് ഇവരുടെ കേസില്‍ ഒരു പുനര്‍വിചാരണ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ടു എന്നത് വ്യക്തമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ലൂസി ലെറ്റ്ബിയുടെ കേസില്‍, അവര്‍ക്ക് സഹായകമായിരുന്ന പല സുപ്രധാന തെളിവുകളും പോലീസും ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസും മറച്ചുവെച്ചു എന്നാണ് അദ്ദേഹം ജനപ്രതിനിധി സഭയില്‍ പറഞ്ഞത്. ഇപ്പോള്‍ അണ്‍ഹേര്‍ഡ് ന്യൂസിന്റെ വെബ്സൈറ്റ് കരസ്ഥമാക്കിയ പോലീസ് നോട്ടുകളില്‍ ഹോസ്പിറ്റലില്‍ നടന്ന സംഭവങ്ങളുള്‍റ്റെ പ്രാഥമിക വിശകലനത്തില്‍ ധാരാളം പൊരുത്തക്കേടുകള്‍ ഉള്ളതായി പറയുന്നു.
ഈ പേപ്പറില്‍ പറയുന്നത്, പ്രോസിക്യൂഷന് സാക്ഷിയായിരുന്ന ഡോക്ടര്‍ ഡെവി ഇവാന്‍സ് ഇതില്‍ പരാമര്‍ശിക്കുന്ന 28 കേസുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ പത്തെണ്ണത്തില്‍ ലൂസി ലെറ്റ്ബിയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു എന്നാണ്. അതായത്, മൂന്നിലൊന്നിനേക്കാള്‍ കൂടുതല്‍ ഇടങ്ങളില്‍ ഇവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. മാത്രമല്ല, സംശയാസ്പദ മരണങ്ങളുടെയെല്ലാം പൊതുവായ കാര്യം ലെറ്റ്ബിയുടെ സാന്നിദ്ധ്യമായിരുന്നു എന്ന് പ്രോസിക്യൂഷന് വാദിക്കുകയും ചെയ്തിരുന്നു.
ഫോറന്‍സിക് തെളിവുകളുടെയും അതുപോലെ, കൊലയ്ക്ക് പുറകിലെ ഉദ്ദേശ്യത്തിന്റെയും അഭാവത്തില്‍ ഇത്തരത്തിലുള്ള സ്റ്റാസ്റ്റിക്കല്‍ ബന്ധങ്ങള്‍ കേസുകളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാനഡയിലെ പ്രമുഖ നിയോനാറ്റോളജിസ്റ്റ് ആയ ഡോ. ഷൂ ലീ 1989 ല്‍ എഴുതിയ ഒരു അക്കാദമിക് പേപ്പര്‍ കേസ് വിചാരണക്കിടെ ഡോ. ഇവാന്‍സ് കോടതിയില്‍ ഉദ്ധരിച്ചിരുന്നു. കുട്ടികളെ, വായു കുത്തിവെച്ചായിരുന്നു ലെറ്റ്ബി കൊന്നത് എന്ന പ്രോസിക്യൂഷന് വാദത്തെ പിന്താങ്ങിക്കൊണ്ടായിരുന്നു അത്.
ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ച ഷൂ ലീ യു കെയില്‍ എത്തി പത്രസമ്മേളനം നടത്തി, തന്റെ ഗവേഷണ പേപ്പര്‍ കോടതിയില്‍ തെറ്റായി ഉദ്ധരിച്ചു എന്നവകാശപ്പെടുകയാണ്. എയര്‍ എംബോളിസം എന്ന ഈ പ്രതിഭാസം മൂലം മരണമടയുന്ന കുട്ടികളുടെ ചര്‍മ്മത്തില്‍ വരുന്ന നിറമാറ്റം, ഹോസ്പിറ്റലില്‍ വെച്ച് മരിച്ച ഏഴു കുട്ടികളുടെ ശരീരത്തിലും ഉണ്ടായതായി പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ചൊവ്വാഴ്ച നടക്കുന്ന പത്ര സമ്മേളനത്തില്‍, മരണമടഞ്ഞ കുട്ടികള്‍ക്കൊന്നും എയര്‍ എംബോളിസം എന്ന അവസ്ഥ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല എന്ന് അദ്ദേഹം പറയും എന്നാണ് കരുതുന്നത്.
ലെറ്റ്ബി കൊലചെയ്യുകയും, കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് പറയുന്ന കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് 14 അന്താരാഷ്ട്ര മെഡിക്കല്‍ വിദഗ്ധര്‍ നടത്തിയ ഒരു സ്വതന്ത്ര റിവ്യൂവിന്റെ വിശദാംശങ്ങള്‍ പുറത്തു വിടുമെന്നാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍ ലീ പറഞ്ഞത്. പല മരണങ്ങളിലും, ലെറ്റ്ബിക്കെതിരെ ഉന്നയിച്ച രീതിയിലല്ല മരണം നടന്നിരിക്കുന്നത് എന്ന് അവര്‍ വാദിക്കും എന്നറിയുന്നു.
ഇപ്പോള്‍ വിരമിച്ച, കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ആയിരുന്ന ഡോക്ടര്‍ ഇവാന്‍സിനു നേരെ വിചാരണ സമയത്തും ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.മറ്റൊരു കേസില്‍ ഇവാന്‍സ് സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ട് തള്ളിയകാര്യം അപ്പീല്‍കോടതി ജഡ്ജി വിചാരണ കോടതി ജഡ്ജിയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.